Friday, April 26, 2013

പിഴ

എവിടെയാണ് പിഴച്ചത്?
ജന്മാന്തരങ്ങളുടെ കര്‍മ്മഫലം
സത്യം-ചത്തമീനുപോല്‍
മലര്‍ന്നുപൊങ്ങും,
കരാളമാം രൂപത്തില്‍.
മിഴിച്ച കണ്ണുകള്‍ 
പിളര്‍ന്ന വായ.

എന്തുചെയ്യണം?
എന്തുപറയണം?
കര്‍മ്മയോഗം ജീവിതം
നിശ്ചലത മരണവും
ചലിക്കും ജീവിതചക്രം.
തലയില്ലാത്തവനും
ഉണ്ണണം; ഉറങ്ങണം.
കാലില്ലാത്തവനൂം
ഓടണം; നേടണം.
കയ്യില്ലാത്തവനോ
ഇരക്കണം വഴിനീളെ.

നിരപരാധി, അപരാധി
തിരിഞ്ഞുകൊത്തും നിയമം
സാക്ഷിയോ തെളിവുകളോ
മാപ്പപേക്ഷിക്കുവാന്‍ വരില്ല.
ഭൂമിയാകുന്ന തടവറയില്‍
രാവും പകലും എണ്ണിയെണ്ണി
കാലത്തെ കാര്‍ന്നുതിന്ന്, 
മരണവിധിയും കാത്തുകാത്ത്!

പകലിനെ തല്ലിചതച്ചും
രാത്രിയെ ശ്വാസംമുട്ടിച്ചും
ആടുമാടിനെയറക്കുമ്പോലെ
ദിവസങ്ങളുടെ അറവുശാല
ഇഴഞ്ഞുനീങ്ങുന്ന നാളുകള്‍
യുഗങ്ങളുടെ ദൈര്‍ഘ്യം
തിരമാലതീര്‍ത്ത കൊടുംങ്കാറ്റ്
വീശിയടിച്ചുതളര്‍ന്നകലും.
ആളിപ്പടര്‍ന്ന തീജ്വാല 
എരിഞ്ഞമരും ചാരമായി.
എല്ലാ തുടക്കവും
ഒരവസാനത്തില്‍ ഒടുങ്ങും.
അകലെനിന്നടുത്തേക്ക്
ദൂരത്തെ ലഘൂകരിച്ച്,
തുടക്കവും ഒടുക്കവും
വേര്‍തിരിയാതിടംവരെ.

പുതുമയില്ലാത്ത പുതുവര്‍ഷം
വെടിക്കെട്ടും വേഷപ്പകര്‍ച്ചയും
പുതുമയിലും പഴമയുടെ
നിഴലാട്ടം; വിളയാട്ടം
പഴയമനസ്സും പുതുമുഖവും
മാറ്റിയൊതുക്കും മറവിയിലേക്ക്.

മരണവീടിന്റെ ഇരുണ്ടമൂകത
മുറിവാതിലില്‍ അരിച്ചിറങ്ങി
മറവിയില്ലാത്ത ഓര്‍മ്മയായി.
ഉറവവറ്റിയ കിണറുപോലെ
കനിവുണങ്ങിയ മനസ്സുകള്‍
ശബ്ദങ്ങള്‍ക്കുള്ളില്‍ തിങ്ങി-
വിങ്ങിയ നിശ്ശബ്ദനിലവിളി.



Tuesday, April 23, 2013

ആത്മനാശം

ആത്മനാശത്തിലൂടെ പരനാശമുണ്ടാകുന്നു. സ്വയം കത്തിയെരിയുന്നതോടൊപ്പം അതിന്റെ ജ്വാലയാല്‍ മറ്റുള്ളവരും അഗ്നിയില്‍ എരിയപ്പെടും. മനസ്സിന്റെ നാശം ശരീരത്തെയും ശരീരത്തിന്റെ നാശം ജീവിതത്തെയും ബാധിക്കുന്നതുപോലെ. ജീവിതനാശം മരണത്തിന്റെ വായിലേക്കുള്ള അടിതെറ്റലാകും. 

സമൂഹം എന്നാല്‍ വ്യക്തികളുടെ കൂട്ടമാണ്. വ്യക്തിയെന്നാല്‍ സമൂഹത്തിലൊരംശവും. അപ്പോള്‍ വ്യക്തിയുടെ നാശം സമൂഹത്തിന്റെയും സമൂഹത്തിന്റെ നാശം വ്യക്തിയുടെയും നാശത്തിന് കാരണമാകും. അതായത് വ്യക്തിയുടെ ദൗര്‍ബല്യങ്ങള്‍, വീഴ്ചകള്‍, നഷ്ടങ്ങള്‍ തുടങ്ങിയുള്ള മാനസിക-ശാരീരിക വിഷമതകള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന കാരണമാണ്. സ്വയം നശിക്കുമ്പോള്‍ ആ നാശത്തിന്റെ ജീര്‍ണത മറ്റുള്ളവരിലേക്കും പകരപ്പെടും. ഒരാളുടെ മനസ്സിലൂണ്ടാകുന്ന വിഷലിപ്തതകള്‍ അന്യരിലും പ്രകടമാക്കപ്പെടും. ഒരാളുടെ ആശയം മറ്റൊരാളില്‍ വാക്കായും വേറൊരാളില്‍ കര്‍മ്മമായും പ്രകടമാകും. അതിന്റെ അനന്തരഫലം സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും. സ്വയം പ്രബുദ്ധരാകുമ്പോല്‍ സമൂഹവും പ്രബുദ്ധമാകും. 

ജീവിതം അര്‍ത്ഥശൂന്യമാകുമ്പോള്‍ മനുഷ്യന്‍ പ്രേതാത്മാക്കളെപോലെയാകുന്നു. ദൃശ്യവും സ്പര്‍ശവുമായ പ്രേതങ്ങള്‍. മാനസികമായ ബോധാവസ്ഥയില്‍ നിന്നും അബോധാവസ്ഥയിലേക്കും നയിക്കപ്പെടുന്നു. ഒടുവില്‍ അബോധം നിസ്സംഗതയിലേക്കും നയിക്കും. ലൗകീകമായ നിസംഗത്വം. അപ്പോള്‍ കാഴ്ചയുടെയും കേള്‍വിയുടെയും രൂപമില്ലാത്ത പ്രതികരണമാണ് ഉണ്ടാകുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും അനശ്ചിതത്വവും പിന്നീട് അത് സ്വാഭാവികമായ പരിണാമമായും സ്ഥിരീകരിക്കപ്പെടുന്നു. കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും കാലുകള്‍ കാഴ്ച തേടുന്ന സഞ്ചാരപഥത്തിലൂടെ നടന്നകലുകയും ചെയ്യും. ബോധാപബോധം തീര്‍ക്കുന്ന അപധസഞ്ചാരമായി തീരും ഈ യാത്രകള്‍. 

എത്ര ജീവിതങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നെയും മരിക്കാന്‍ ജീവിതങ്ങള്‍ ബാക്കി. കറുത്തകുപ്പായമണിഞ്ഞ കാലം ഒരു ന്യായാധിപനെപോലെ എല്ലാം നിരീക്ഷിച്ചുകൊണ്ടുനില്ക്കുന്നു. എല്ലാ മനുഷ്യരും ഒരുപോലെ...മരിച്ചവരെ പോലെ തന്നെ ജീവിച്ചിരിക്കുന്നവരും. ഒരു നിമിഷം മുമ്പ് മരിച്ചവരും അടുത്ത മരിക്കാന്‍ പോകുന്നവരും. ജീവിതത്തിന്റെ ചുറ്റളവിന് മാറ്റം വരുന്നില്ല. മറ്റൊരു ജീവിന്റെ മരണം വേറൊരു ജീവനെ ബാധിക്കുന്നില്ല. ജീവന്റെ ലിങ്കുനഷ്ടപ്പെട്ട ജീവിവര്‍ഗങ്ങള്‍. പല്ലിയുടെ വാല് നഷ്ടപ്പെടുന്ന ലാഘവത്തോടെ അപരന്റെ മരണം എത്രമേല്‍ നിസ്സാരവത്കരിക്കപ്പെടുന്നു എന്നത് ഒരു അസ്വസ്തചിന്തയാല്‍ സമയത്തെ അപഹരിക്കുന്നു. ജീവിക്കുന്നവര്‍ക്ക് മരണം ഒരു കാഴ്ചമാത്രമാണ്. അത് ഒരു അനുഭവമാകുന്നില്ല. മരിക്കുന്ന വ്യക്തിയ്ക്ക് മരണം ഒരു അജ്ഞാതമായ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പകരാന്‍ സാധിക്കാത്ത ഒരു വികാരമായും അവസാനിക്കുന്നു. മരണത്തിന്റെ പാതിവഴിയില്‍ തിരിച്ചുവന്നവന്റെ നാവില്‍ നിന്നുതിരുന്ന മരണാവരണത്തിന്റെ പാതിചിത്രം എന്താകുമായിരിക്കും. മരണത്തിനുമുമ്പ് അബോധത്തിന്റെ വാതില്‍ ബോധത്തിനുനേരെ കൊട്ടിയടക്കപ്പെടും. വെളിച്ചത്തിനുനേരെ അന്ധകാരത്തിന്റെ കോട്ടവാതില്‍.

ജനനം മുതല്‍ ഇന്നുവരെ...ആദി മുതല്‍ അന്ത്യം വരെ എത്രയെത്ര ഹൃദയസ്പംതനങ്ങള്‍.. ശ്വാസനിശ്വാസങ്ങള്‍...കാലടികള്‍! കാഴ്ച നല്‍കിയ അറിവും അനുഭവവും വീഴ്ച നല്‍കിയ മുറിവും മുറിപ്പാടുകളും. മൃദുലമായ കാല്‍പാദങ്ങളില്‍ നിന്നും പരുക്കനായ അനുഭവങ്ങള്‍ താണ്ടിയ ദൃഢതയും. നിഷ്‌ക്കളങ്ക മനസ്സില്‍ കാപട്യം നിറച്ച കളങ്കതയുടെ ഇരുളും വെളിച്ചവും നല്‍കിയ പാഠങ്ങളും പാഠഭേദങ്ങളും. ജീവിതം സൂക്ഷ്മത്തില്‍ നിന്നും സ്ഥൂലത കൈവരിക്കുകയാണ്. മനസ്സ് വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കും പ്രവേശിക്കുന്നു. 

മൗനം

മൗനം മരണഭാഷ
ഹൃദയസംഗീതം
ആത്മാവിന്‍ രാഗം
ബ്രഹ്മസ്വരൂപം

ശബ്ദഘോഷം
ജീവിതഗാനം
വിഭിന്നം
വിവര്‍ണ്ണം

ആത്മാവില്‍
നിന്നുണര്‍ന്ന്
ചിന്തയില്‍
ലയിക്കും മൗനം

അരംതീര്‍ക്കും
നാക്കിന്‍ 
ഖരാക്ഷരം
തീര്‍ക്കും ശബ്ദം

നിശ്ശബ്ദമാം കാലം
ശബ്ദമുഖരിതം ചരിത്രം
കാഴ്ച മൗനമായി
കേള്‍വി ശബ്ദമായി

മൗനത്തില്‍നിന്നും 
മരണത്തിലേക്ക്
ജീവിതം തുഴയുന്നു
ശബ്ദഘോഷമായി

നിശ്ശബ്ദം നിത്യത
അനശ്വരം അനസ്യൂതം
ശബ്ദം നിരര്‍ത്ഥകം
അതിജീര്‍ണ്ണം.


സ്ത്രീയനാഥ

സ്ത്രീ മനോജ്ഞമാം
പ്രകൃതി ചൈതന്യം
ഭാവനായാഥാര്‍ത്ഥ്യം
സ്വപ്‌നസാഫല്യം
മധുരാനുഭവം
അനുഭവാനുഭൂതി
സ്വരമായുണരുമാശബ്ദം 
പാലാഴികടഞ്ഞൊരാപുഞ്ചിരി 
അലസമാംപാദചലനം

അവളുടെ വേദന
പ്രകൃതിയുടെ മുറിവ്
കണ്ണുനീര്‍ മഴയായ്
സുനാമിതന്‍ രൗദ്രമായ്
ആദിപാപത്തിന്‍-
നന്ത്യവേദനപോല്‍

സ്ത്രീയും പ്രകൃതിയും
ഇരയായൊടുങ്ങും
അവള്‍ സൃഷ്ടിച്ചവര്‍ത്തന്നെ
യവളെയപഹരിക്കും:
സ്വത്വവും ചേതനയും.
അവളുടെ ഹൃദയത്തില്‍
നിന്നും ഒലിച്ചിറങ്ങുന്ന
വേദനയുടെ നിലവിളി,
കണ്ണില്‍ നിന്നടരുന്ന
കണ്ണുനീര്‍ത്തുള്ളിതന്‍
ചുടുസ്പര്‍ശമറിയാതെ,
അവളുടെ ആത്മാവിന്‍
നിശ്ശബ്ദരോദനം ശ്രവിക്കാതെ-

ഹേ മനുഷ്യാ, നിന്‍
ബലിഷ്ഠമാം കരങ്ങളാല്‍,
കൂര്‍ത്ത ദ്രംഷ്ടയാല്‍,
പിച്ചിചീന്തിയുടയ്ക്കാതെ.
അവളറിയാതെയുടപ്പിറന്നോള്‍
നിന്‍ കൈകളില്‍ സുരക്ഷിത
യാണവളെന്നയുറപ്പിന്
ഉപ്പുചാക്കിനോളമോ-
യുറപ്പില്ലാതെയലിഞ്ഞുപോം

ആരെവിശ്വസിപ്പാന്‍
ആരെയാശ്രയിപ്പാന്‍
മനുഷ്യനോ മൃഗമോ?
രണ്ടുകാലില്‍ നടക്കുവോള്‍
നാലുകാലിയെ പ്രാപിക്കുമോ?
മൃഗത്തെക്കാളധ:പതിക്കും
മനുഷ്യകോലരൂപങ്ങള്‍
അമ്മയെ മറന്നവന്‍
പെങ്ങളെ അറിയാത്തവന്‍.
ഭാര്യയെ ഉപേക്ഷിച്ച-
പരയെ പ്രാപിക്കാന്‍ 
തെണ്ടിയലയുവന്‍:
അന്ധകാരതെരുവിലും
അന്തപ്പുരത്തളത്തിലും

അവളനാഥയാം ജന്മം
സഹിക്കാന്‍ ത്യജിക്കാന്‍
പിറവിയെടുത്തവള്‍
ഉറ്റവരും ഒടവയവരും
ഉപേക്ഷിച്ചവളനാഥ
പാര്‍ശ്വവല്‍ക്കൃതം-
ജല്പനം; ശകാരവര്‍ഷം.
ഊരണം; ഉരിയണം
പുത്തനുടുപ്പിനും.
പുത്തന്‍നോട്ടിനും,

തല്ല്, ഒടിവ്, ചതവ്
വെള്ളം, ഗ്യാസ്, കയര്‍
വാക്കത്തി, പീച്ചാത്തി, മഴു
ആത്മഹത്യ; കൊലപാതകം?
അനാഥമാംശവത്തിന്‍ ജീവഗാഥ
വര്‍ഷവുംകാലവും മാറിമറിയും
പിന്നെ പ്രേതമായി യക്ഷിയായ്
പിറക്കും കറുത്തകാലത്തില്‍....!

വിശ്വ സ്വരൂപിണി 
മാതൃരൂപവതി
സ്വയംഹത്യയാല്‍
ശരണം പ്രാപിക്കുക 
നിന്‍ ജന്മാപരാധം
പൊറുക്കാന്‍; മറക്കാന്‍!
നിനക്കില്ല രക്ഷ-സുരക്ഷയും.
വാഗ്ദാനപെരുമഴയാല്‍
നിന്നെ കൊല്ലാകൊല
ചെയ്യുമീ നാട്ടുപ്രമാണിമാര്‍.

ഇല്ല-ഉടുത്തൊരുങ്ങുക
ഝാന്‍സിറാണിയായ്
ഉണ്ണിയാര്‍ച്ചയായ്
വീറോടെ; വിരുതോടെ
തോല്‍ക്കാതെ; പതറാതെ
വിജയ ശ്രീലാളിതം
സ്വപ്‌നലോകമാം
നവലോകക്രമം
വിരചിതമാക്കുവാന്‍.

അടരാടുക പോരാടുക
തോളോതോള്‍ച്ചേര്‍ന്ന് 
തലയെടുപ്പോടെ.
ആകാശച്ചെരുവില്‍ 
തിളങ്ങുംനക്ഷത്രരാശിയില്‍
നിന്നൊരാളെ വേള്‍ക്കാന്‍...!