Thursday, December 31, 2015

വര്‍ഷാവസാനക്കവിത


അമ്മതന്‍ വാല്‍സല്യവും
അച്ഛന്റെ സാമിപ്യവും
അടുത്തിരിക്കുവോളം
അത്രമേല്‍ വേറെന്തുവേണം

ആനയ്ക്കറിയില്ല വലിപ്പമെങ്കിലും
ആളുകളറിയുന്നു ആകാരം
ആദിയും അന്ത്യവും അന്ധകാരം
ആരറിയുന്നു ജഗത്തിന്‍രഹസ്യം

ഇന്നും ഇന്നലെയും നാളെയും
ഇഴചേര്‍ന്നു നെയ്യുന്നു ജീവിതം
ഇണപിരിയാതെ കഴിയേണം
ഇമയടയുന്നതുവരെയെങ്കിലും

ഈശ്വരനെ തേടിയലയുന്നു
ഈച്ചപോല്‍ പാറിപ്പറക്കുന്നു
ഈര്‍ച്ചവാളിന്റെ മൂര്‍ച്ചപോല്‍
ഈശ്വരന്റെ വിധിന്യായങ്ങള്‍

ഉണര്‍ന്നിരിക്കുന്നു മരണം
ഉറങ്ങുന്ന ജീവന്റെയരികില്‍
ഉച്ഛ്വാസനിശ്വാസങ്ങളില്‍
ഉറവപോല്‍ ഒഴുകുന്നു ജീവിതം

ഊഞ്ഞാലിലാടുന്ന പൈതല്‍
ഊറിയൂറിച്ചിരിക്കുന്നു വൃഥാ
ഊതീയരിക്കുന്നു കനലുകള്‍
ഊറിച്ചിരിക്കുന്നു കനവുകള്‍

ഋതുക്കള്‍ മാറീമറയുന്നു
ഋതുമതിപോല്‍ സുന്ദരം
ഋഷിവര്യനെപ്പോല്‍ വശ്യം
ഋഷഭംപോല്‍ സൗമ്യമീ ഭൂമി

എത്ര കരഞ്ഞാലും ചിരിച്ചാലും
എത്തുമോ ജീവന്റെ മറുകരയില്‍
എത്രനാള്‍ കൊതിച്ചിരുന്നാലും
എത്തുമോ ജീവിതലക്ഷ്യത്തിലായ്

ഏഴുസ്വരങ്ങളും മീട്ടിപ്പാടുന്നു പൈങ്കിളി
ഏഴുവര്‍ണ്ണങ്ങളും ചാലിച്ചെഴുതുന്നു വാനം
ഏണിയും പാമ്പും കളിക്കുന്നു ജീവിതം
ഏറിയാല്‍ പാമ്പിന്റെ വായിലായ് ജീവിതം

ഒന്നുചിരിക്കുവാന്‍ ഒന്നിച്ചിരിക്കുവാന്‍
ഒന്നായിത്തീരുവാന്‍ കൊതിക്കുന്നു
ഒടുങ്ങാത്ത ദാഹമായ് മോഹമായ്
ഒരുമാത്രയെങ്കിലും ജന്മസാഫല്യമായ്

ഓര്‍ക്കുവാനാവില്ലയെങ്കിലും
ഓര്‍ത്തെടുക്കുന്നു ഓര്‍മകള്‍
ഓമനിക്കുന്നു ഹൃദയത്തിലായ്
ഓരോ രാവിലും നിദ്രാവിഹീനമായ്

കവിതയായിത്തിരുന്നു ജീവന്‍
ഖരമായുള്ളത് ജലമായിമാറുന്നു
ഗതിയറിയാതെ ഗഗനചാരിയായ്
ഘടികാരപോല്‍ മിടിക്കുന്നു ഹൃദയം

ചരിത്രമാകുന്ന മനുഷ്യജന്മങ്ങള്‍
ഛിദ്രമാക്കുന്നു ചരിത്രശേഷിപ്പുകള്‍
ജീവിക്കുവാനായി നെട്ടോട്ടമോടുന്നു
ഝടുതിയില്‍ ആടുന്നു വേഷങ്ങള്‍

ടവറുകള്‍ പൊങ്ങുന്നു ആകാശത്തിലായ്
ഠേഠേ പൊട്ടുന്നു വെടി അതിര്‍ത്തിയില്‍
ഡ്രാക്കുള ചിരിക്കുന്നു മൊബൈലിലായ്
പ്രൗഢമായ് പറക്കുന്നു വാനില്‍ പതാക

തമസ്സില്‍ വിളങ്ങുന്നു പ്രത്യാശാകിരണം
കഥാകഥനംപോല്‍ ജീവിതഗാഥകള്‍
ദാനമായി കിട്ടിയ ജന്മം, നല്‍കണം
ധനമായും സ്‌നേഹമായും ജീവിതത്തില്‍

പാതിവെന്ത അരിപോല്‍ കഠിനം 
ഫലമില്ലാതെയീ ജീവിതചര്യകള്‍
ബോധമില്ലാതെ ബോധിയായിത്തീരുമോ
ഭംഗം വരുത്താതെ ഭോഗം ശമിക്കണം.








Wednesday, December 23, 2015

ചെറ്റകളുടെ ലോകം


നാളെയവന് പുതുവര്‍ഷമാണ് -
ഇന്നലെ ക്രൂരമായി വേട്ടയാടിയ
നിര്‍ഭയയാം ജ്യോതിര്‍സിംഗിന്റെ
കൊലയാളിയാം പേപ്പട്ടിയുടെ
ത്യാഗത്തിന്റെ സ്മരണപോലെ
നീതിദേവതയുടെ കണ്ണുകെട്ടിയതാരാണ്?
നീതി തേടിയവന്റെ കണ്ണുകെട്ടാനോ
എരിഞ്ഞമര്‍ന്ന ഞരമ്പുകളുടെ വേദന
നീതിപീഠത്തിന്റെ കാവലാളുകള്‍ മറന്നുവോ
എന്തിനീ നിയമാവലി, ഹൃദസ്ഥ്യം, മന:പാഠം
എന്നിട്ടും എന്തിനീ വിവേചനം.
വയസ്സറിയിക്കുന്നതിന് സമയമോ കാലമോ
ലിംഗോദ്ദാരണം ശുകഌവിസര്‍ജനം
പ്രായപൂര്‍ത്തിയും കാമപൂര്‍ത്തിയും
കുത്തഴിച്ചു തിമര്‍ത്താടിയവര്‍
നിയമത്തിന്റെ കാണാച്ചരടില്‍
കച്ചിത്തുരുമ്പിന്റെ മോക്ഷപ്രാപ്തിയില്‍
കുത്തിക്കെട്ടുക പുറംചട്ടകള്‍
നിയമാവലിയുടെ നൂലാമാലകള്‍
ജീവനുവേണ്ടി കേണവള്‍
ജീവിക്കാന്‍ ഒരുമ്പെട്ടവള്‍
വിധിയുടെ കണക്കുകൂട്ടലില്‍
ജീവിതത്തില്‍ പുറംതള്ളിയവള്‍
പേരില്ലാതെ പേരെടുത്തവള്‍
പെരുമയുള്ള നാട്ടിന്റെ പൊന്നോമന
എന്നിട്ടും ചതിയുടെ ലീലാവിലാസം
നീതിപീഠത്തിന്റെ വിശ്വാസ്യത
വിശ്വാസം അതല്ലേ എല്ലാമെന്ന്
നൂറുവട്ടം ഓതിപ്പഠിക്കുക!
മാറ്റണം ചട്ടങ്ങള്‍, മാറണം മനുഷ്യനും
ശിക്ഷകള്‍ രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍
നിയമത്തിനെന്തുവിലയാണുള്ളത്
എഴുതിയ നിയമത്തിന്‍ മഷിയുണങ്ങും-
മുമ്പേ ഒലിക്കുന്നു രക്തപ്രവാഹം
മായുന്നു നിയമത്തിന്‍ നീതിബോധം
ബലഹീനരാവുന്നു അബലകള്‍
തെരുവിലായ്, പീഡനവഴികളില്‍
പുല്‍ക്കൊടി കണക്കെ പിഴുതെടുക്കുന്നു
ശ്വാസം നിലയ്ക്കുന്നു, കണ്ഠം ഇടറുന്നു
ലോകം കീഴ്‌മേല്‍ മറിയുന്നു
പടികള്‍ തെറ്റുന്നു പിടികള്‍ അയയുന്നു
ചുടുരക്തം ഒഴുകുന്ന ഞെരമ്പുകള്‍
പിടയുന്നു, മുഷ്ടികള്‍ ചുരുട്ടുന്നു
ആകാശം ഇരുളുന്നു, കൊടുങ്കാറ്റടിക്കുന്നു
ക്രോധംകൊണ്ടലറി വിളിക്കുന്നു
പുലമ്പുന്നു, പെരുമ്പറ കൊട്ടുന്നു
ശോകമൂകമാം കറുത്തനിഴലാട്ടങ്ങള്‍
നിരാലംബരീ മനുഷ്യജന്മങ്ങള്‍
വീണടിയുന്നു ആറടിഭാരമായി
ഭൂമിമാതാവിന്‍ നെഞ്ചകത്തില്‍
നിര്‍ഭയരല്ലവര്‍ ഭയചകിതരാണിവര്‍
തെല്ലൊരഭയത്തിനായി യാചിക്കുന്നവര്‍.

പെണ്‍ഉടലുകള്‍



എനിക്കത്രയൊന്നും കൗതുകം തോന്നാത്ത 
എന്നുടലിനോട് എന്താണിത്ര കൗതുകം..!
നിങ്ങള്‍ നഗ്‌നമാക്കിയെന്നുടലിനകത്ത്
നഗ്‌നമാകാത്തൊരു മനസ്സുണ്ടെന്നറിയുക..
***** നിന്റെ ഉടലഴകിന്റെ സംഗീതം
അതില്‍ ഉരുകിയൊലിക്കുന്നു
ലോകായുസിന്റെ പുസ്തകം
അത്രമേല്‍ ചൂടും ചൂരുമാണ്

നിന്റെ ഉടലളവിന്റെ ത്രിമാനചിത്രം
കാഴ്ചകളില്‍ മുങ്ങിനിവരുന്നു
കളിക്കോപ്പിനും പടക്കോപ്പിനും
എത്രമേല്‍ ചേര്‍ന്നിരിക്കുന്നു

എന്റെ ഉടലിലേക്ക് ഒലിച്ചിറങ്ങിയ
വിയര്‍പ്പുകണങ്ങള്‍ ആരുടെതാണ്?
കുളിര്‍മഴ കാത്തുനിന്ന എന്നെ
ചുടുമഴയാല്‍ കുളിപ്പിച്ചതാരാണ്?

ഉടലുരിഞ്ഞ് കമ്പിയില്‍ കോര്‍ത്ത
ബലിമൃഗത്തിന്റെ ചോരയും നീരും
അടിമച്ചന്തയില്‍ വില്‍പ്പനയ്ക്കുവച്ച
ഉടലുകളില്‍ തിരയുന്ന കണ്ണുകള്‍

എത്ര ഭോഗിച്ചാലും മതിവരാത്ത
ഉടലുകള്‍, വ്രണങ്ങളാല്‍ പഴുത്തവ
അടിമയുടെ ചാരിത്ര്യത്തിന് വില-
പറയുന്ന ഉടമവര്‍ഗത്തിന്റെ കൗശലം

ആണുടലിനെക്കാള്‍ പൊള്ളുംവില
പെണ്ണുടലിന്റെ തൂക്കത്തിനു ഗുണത്തിനും
കമ്പോളത്തിലെ അവസാനിക്കാത്ത
ആരവം, ആള്‍ക്കൂട്ടം, നിലവിളി...

ഉടലുകളെ പിളര്‍ത്തിയ വാള്‍ത്തല
ഉടലുകളില്‍ ആഴ്ത്തിയ ലോഹതെണ്ട്
അലര്‍ച്ചകളില്‍ ആര്‍ത്തിരമ്പുന്ന
ആണുടലുകളുടെ സംഹാരതാണ്ഡവം

പെണ്‍ഉടലുകള്‍ വേവുന്ന രാത്രികള്‍
അഴകിന്റെ അലിവിന്റെ രതിരാത്രങ്ങള്‍
നിഴലിന്‍മറയിലായി തേങ്ങുന്ന കണ്ണുകള്‍
ഒഴുകുന്നു വിലാപം, ശപിക്കുന്നു ജന്മം

വിട്ടൊഴിയുക പെണ്‍ഉടലിന്റെ പുഴുജന്മം
ആവാഹിക്കുക പുതുജന്മം. നശിച്ച
ഉടലിന്റെ ശേഷക്രിയകള്‍ നടത്തുക
പുല്‍കുക കാളീദേവിതന്‍ രൗദ്രഭാവം...




Wednesday, December 16, 2015

കുട 2




പെയ്യുന്നു മഴ വികൃതിയായ്
തിരയുന്നു കുട തകൃതിയായ്
മറന്നുവച്ചെന്ന് മനസ്സ് പറയുന്നു
എവിടെ വച്ചെന്ന് ഓര്‍മയുമില്ല
ഷാപ്പിലും ഷോപ്പിലും ചോദിച്ചു
വായനശാലയിലും ചായക്കടയിലും
കണ്ടവരോടും വന്നവരോടും
പോയവരോടും തന്നോടുതന്നെയും
ദിവസങ്ങള്‍ മാസങ്ങള്‍ - വര്‍ഷവും
വേനലും വസന്തവും ഗ്രീഷമവും
ഋതുക്കള്‍ മാറിമറിഞ്ഞുപോയ്
കുടപോയ വഴി കുടംപോയ വഴിയോ
കാണുന്ന കുടയും കുടയുടെ പിടിയും
എത്തിനോക്കിയും ഒത്തുനോക്കിയും
വള്ളിയും പുള്ളിയും ചിത്രങ്ങളില്‍
പിടിയില്ല ഒന്നുമേ വടിയായിത്തീരുന്നു
കുടപോയ സങ്കടം കുടഞ്ഞെറിഞ്ഞെങ്കിലും
കുടപോലെ നിവരുന്നു സങ്കടം പിന്നെയും
മൂലയ്ക്കിരിക്കുന്ന കറുപ്പു ബാഗിലായി
മൂലയ്ക്കിരിക്കുന്നു ചുരുണ്ടുകൂടിയങ്ങനെ
കാലനെപേടിച്ച കാലത്തെപോലെവേ
നെഞ്ചോടുചേര്‍ത്തും കയ്യിലൊതിക്കിയും
തുറന്നും നിവര്‍ത്തിയും കമിഴ്ത്തിയും
കണ്ണോടുകണ്‍ചേര്‍ത്തും പാര്‍ത്തും
നോക്കിയിരുന്നു മഴവില്ലഴകിനെ....




Sunday, November 29, 2015

അന്ത്യനിദ്ര

ചിത എരിഞ്ഞടങ്ങുംമുമ്പേ
ആളുകള്‍ പിരിഞ്ഞുപോയി
ചിത എരിയുന്നു അനാഥമായി
കുടെപ്പിറപ്പുകള്‍ കുടെ വന്നവര്‍
കുട്ടുനില്‍ക്കാതെ ചിതയൊഴിഞ്ഞു
വാവിട്ടുനിലവിളി അകത്തളത്തില്‍
കൂടെ കരയുന്നു ഉറ്റവര്‍, ഉടയോര്‍
ഇന്നലെ സന്ധ്യക്ക് കുശലം പറഞ്ഞവര്‍
ചരമക്കോളത്തില്‍ ചിരിച്ചുനില്‍ക്കുന്നു
വിശ്വാസം പോരാഞ്ഞ് സംശയം തീര്‍ക്കുന്നു
ഓടിയടുക്കുന്നു ഒരുനോക്കുകാണുവാന്‍
മനസ്സില്‍ പിടയുന്നു മൊഴിഞ്ഞ വാക്കുകള്‍
ആരോ വിധിക്കുന്നു സമയമായെന്ന്
പോകാതെ തരമില്ല, നേരം നോക്കി.
അവസാനമായി ഒരുവാക്കു മൊഴിയാതെ
മറുവാക്ക് കേള്‍ക്കുവാന്‍ ചെവിതരാതെ
വീണിതാ കിടക്കുന്ന മണ്ണിതിന്‍ മാറില്‍
വിരിമാറ് വിരിച്ചു ഉറക്കം നടിച്ചങ്ങനെ
എത്ര വിളിച്ചിട്ടും വിളി കേള്‍ക്കണില്ലാ
ഉണരാത്ത ഉറക്കം ഉറങ്ങിത്തീര്‍ക്കുന്നു
ഉണര്‍ത്തുവാന്‍ വയ്യ അന്ത്യനിദ്രയെ
അടര്‍ത്തിമാറ്റുന്നു സഹശയ്യയില്‍
അടരാതെ പറ്റിപ്പിടിക്കുന്നു മനസ്സില്‍
ആത്മാവ് വിട്ടുപിരിഞ്ഞില്ല കൂടെയായ്
ജീവനായ് തെളിയുന്നു കെടാവിളക്കുപോല്‍
ദുസ്വപ്‌നംപോല്‍ കൊഴിയു്ന്നു നാളുകള്‍
പൂക്കുന്നു സ്മരണയില്‍ ഓര്‍മകള്‍
പിച്ചവയ്ക്കുന്നു ജീവിതം കുരുന്നുപോല്‍
അഗ്നിപര്‍വതംപോല്‍ തപിക്കുന്നു
ഉള്ളിലായ് ദു:ഖം ഖനീഭവിച്ചാവിയായ്
ഒതുക്കണം ഒതുങ്ങണം ഉള്ളിലായ്
ഒരുങ്ങണം പുതുക്കണം പുറമെയായ്





Monday, November 23, 2015

സൃഷ്ടിയുടെ പിറവി

ഗര്‍ഭപാത്രംപോല്‍ വിങ്ങുന്നു മാനസം
സൃഷ്ടിയുടെ പിറവിക്കായ്
ഇന്ന്, നാളെ എന്നിങ്ങനെ എണ്ണിയെണ്ണി
പ്രവചനാതീതം ആദിയും അന്ത്യവും
പിന്നെയും പിടയുന്നു തൊഴിക്കുന്നു
കാലിനാല്‍, മുഷ്ടിയാല്‍
മൃദുലമാം വീര്‍ത്തവയറിന്‍ ചുമരിലായ്
എത്രനാള്‍ കാക്കേണം പിറവിക്കായ്
പത്തുമാസം ചുമന്നൊരോരമ്മപോല്‍
വിയര്‍ക്കുന്നു തപിക്കുന്നു... ആശ്ലേഷം,
സൃഷ്ടിതന്‍സ്വരൂപം ദര്‍ശനമാത്രയില്‍.
പോരാ ആയിരം കണ്ണുകള്‍ കാണണം
പൊന്നമ്പിളിപോല്‍ വിളങ്ങണം മുഖപ്രസാദം
പൊന്നരഞ്ഞാണം തിളങ്ങണം അരയിലായ്
പിച്ചവച്ചും കൈകള്‍ ആകാശത്തിലായ് ചുഴറ്റിയും
മുന്നേറണം സഹൃദയഹൃത്തടങ്ങളില്‍
ലഭിക്കും ഓരോ നോക്കും വാക്കും,
പുളകിതമാക്കും അന്തരംഗം എത്രമേല്‍
അത്രമേല്‍ ഹര്‍ഷോന്മാദം അമ്മമനസ്സില്‍
തൊട്ടും തലോടിയും പിന്നെയും മിനുക്കുന്നു
എത്രവട്ടം കുത്തണം പൊട്ടും, ചുറ്റണം പുടവ
കണ്ണെഴുതിയും അത്തറുപൂശിയും
മലോകരെ ആസ്വാദനത്തിന്‍ കൊടുമുടി കയറ്റണം.

Thursday, November 12, 2015

തുമ്പികള്‍

പൂവിതള്‍ത്തുമ്പിലും 
പച്ചിലത്തുമ്പിലും
പച്ചോലത്തുമ്പിലും
ഊഞ്ഞലാടുന്നു
പാറിനടക്കുന്നു തുമ്പികള്‍

കുഞ്ഞിളം കൈയാല്‍
തുമ്പിയെ പിടിക്കുവാന്‍
മെല്ലെ ശ്രമിക്കവേ
ഒളികണ്ണെറിഞ്ഞു
പറ്റിച്ചുപാറിപ്പറന്നിടുന്നു


ഒന്നല്ല രണ്ടല്ല 
കൈക്കുമ്പിളിലെണ്ണിയാല്‍
ഒടുങ്ങില്ല തുമ്പികള്‍
മന്ത്രജാലംപോല്‍
പ്രത്യക്ഷരാവുന്നു

ആകാശസീമയില്‍
കാനനച്ഛായയില്‍
ആറ്റിന്‍കരയിലും
വയല്‍വരമ്പത്തും
പാറിക്കളിക്കുന്നു തുമ്പികള്‍

വെളിവെയിലില്‍ 
തീനാളമായ് വിളങ്ങിടും
ചാറ്റല്‍മഴയത്ത് 
കൂഞ്ഞുചിറകില്‍ പാറി
മിന്നിമറയുന്നു തുമ്പികള്‍

പാടത്തും മൈതാനിയിലും
ഒച്ചവച്ചുകളിക്കുന്ന
കുട്ടികള്‍ക്കൊപ്പമായ് 
പൊങ്ങിയുംതാഴ്ന്നും
നൃത്തം ചവിട്ടുന്നു


രണ്ടുചിറകിലും
നാലുചിറകിലും
ബഹുവര്‍ണനിറത്തിലും
കൊമ്പിലും കുഴലിലും
പലതരം തുമ്പികള്‍

തുമ്പിയെ കാണുമ്പോള്‍
മനംനിറയുന്നു
ഗൃഹാതുരമായൊരു
ഓര്‍മകള്‍ തുമ്പികളായ്
കാണാമറയത്ത് മറയുന്നു...

മധുരമീ ഓര്‍മച്ചിത്രങ്ങള്‍
മായുമോ മനുഷ്യായുസ്സില്‍
മാഞ്ഞാലും മറഞ്ഞാലും
പിന്നെയും പൂക്കുന്നു
തുമ്പികള്‍ പുനര്‍ജനിയായി....

Tuesday, November 10, 2015

ഭ്രമണം

അക്ഷരംകൊണ്ടു വാക്ക്
വാക്കിന് അര്‍ത്ഥാകാരം
വയറിന് ഭക്ഷണപോല്‍
നാക്കിന് വാക്കുകള്‍
എന്നെ അറിയുന്നത്
നിന്നെ അറിയുന്നത്
രഹസ്യങ്ങളുടെ നിലവറ
അജ്ഞാതദേഹങ്ങള്‍
അജ്ഞരാം ദേഹികള്‍
ഗ്രഹങ്ങളുടെ ഭ്രമണം
ഉല്‍ക്കകളുടെ പ്രവാഹം
എന്നിലൂടെയും നിന്നിലും
തലയുടെ ഭാരം കാലിന്
പാദങ്ങള്‍ ഭൂമിക്ക് ഭാരം
ഭാരമില്ലായ്മയുടെ ഭാരം
തൊട്ടുകൂടായ്മയുടെ
അകലം, എനിക്കും നിനക്കും
ആകര്‍ഷണം വികര്‍ഷണം
വലിയവനിലും ചെറിയവന്‍
ചെറിയവനിലും വലിയവന്‍
ആറടിയില്‍ കുത്തനെ
മണ്ണിനടിയില്‍ വിലങ്ങനെ
മുറവിളിയായ് ജനനം
നിലവിളിയായ് മരണം

സമതുലനം

അസ്തിത്വത്തിന്റെ ഭാരം
മജ്ജയും മാംസവും മൂടിയ
അസ്ഥികൂടം, സുന്ദരദേഹം
പിളര്‍ന്ന കാലുകള്‍
തൂങ്ങിയാടുന്നു കൈകള്‍
ശരീരത്തിലേക്ക് 
ആഴ്ന്നിറങ്ങുന്ന നവദ്വാരങ്ങള്‍
തുറിച്ചുനോക്കുന്ന കണ്ണുകള്‍
പാതിമുറിഞ്ഞ കുടപോല്‍
ഇരുചെവികള്‍
ചലിച്ചുകൊണ്ടിരിക്കുന്ന വായ
തൂങ്ങിയൊലിക്കുന്ന മാംസപിണ്ഡം
മുല, പൃഷ്ടം, പുരുഷലിംഗങ്ങള്‍
കാടുമൂടിയ രോമസഞ്ചയം
അരോചകം, ബീഭല്‍സം
ദിനന്തോറും അഴുകും
അഴുകുന്തോറും കഴുകും
ഭക്ഷിക്കുന്നതിനെക്കാല്‍
വിസര്‍ജിക്കുന്നത്
മണവും രുചിയും ദുര്‍ഗന്ധപൂരിതം
വള്ളിപോല്‍ പടരുന്ന രോഗം
കൊതുകുപോല്‍ മൂളുന്ന മരണം
ചോരയൊഴുകുന്ന ശരീരം
ചോരയൊലിക്കുന്ന ശവശരീരം
കൊന്നുതിന്നുന്ന പാപഭാരം
കാഴ്ചയുടെ വേഴ്ചപോല്‍ 
അനന്തതയില്‍ ദൃഷ്ടികള്‍
തലയറുത്തുവച്ച നാല്‍ക്കാലികള്‍
കമ്പിയില്‍ കോര്‍ത്ത മാംസച്ഛേദങ്ങള്‍
ഇന്നുഞാന്‍ നാളെ നീയായി
കൊന്നുതീരാതെ കൊതി തീരാതെ
കൊന്നുതിന്നവന്‍ കൊന്നുതള്ളുന്നു
സസ്യബുക്കും മാംസബുക്കും
പുസ്തങ്ങളുടെ ഭാരവും പേറി
കൂഞ്ഞുപൈതങ്ങള്‍ താണ്ടുന്നു 
അര്‍ത്ഥങ്ങള്‍ തേടുന്നു
നിരര്‍ത്ഥകജീവിതത്തില്‍






Monday, November 9, 2015

തൃഷ്ണ

ഉറവയില്‍ ഉടല്‍പൊട്ടി
പിറക്കുന്നു പുതുജന്മം
പാമ്പിനെപ്പോല്‍ ഇഴയുന്നു
അഗാധമാം ഗര്‍ത്തത്തില്‍
മതിവരാത്ത രതിമൂര്‍ച്ചയില്‍
തേനൂറും വിരിഞ്ഞറോസാദളം
അനുഭൂതിയാം വെണ്‍മുത്തുകള്‍
അജ്ഞാതം, അതീന്ദ്രിയം
ചലനം നിശ്ചലം പാറപോല്‍
വചനം നിശ്ശബ്ദം മന്ത്രംപോല്‍
ശൂന്യമാം നിമിഷബിന്ദുക്കള്‍
പ്രകൃതി തകൃതി വികൃതി!
അന്ധരായ്, ബന്ധിരരായ്
മൂകരായ് അസ്പൃശ്യരായ്
മറവിയായ് നിര്‍വൃതി
വാക്കുകള്‍ വറ്റിവരണ്ടു
ഗന്ധമില്ല, രുചിയില്ല, അറിവില്ല
ഒന്നുമല്ലാത്ത ഒന്നുമില്ലാത്ത
ഒന്നായരോര്‍മപോല്‍
മധുരം ദീപ്തം സംതൃപ്തം!
വീണ്ടും വരളുന്നു ഭൂമി
വര്‍ഷത്തിനായി നോറ്റ്
ഹര്‍ഷപുളകിതം നിന്‍മുഖം
മനോരഥമേറുന്നു വിണ്ണിലായ്
ഉറയുന്നു കന്മദംപോല്‍
കരിമ്പാറക്കെട്ടിലായ് നീര്‍ജലം
ഊറുന്നു മതിജലം വിടവിലായി
ഒഴുകുന്നു ഭൂമിയില്‍ വൃഥാ
സംഗമം സുരഭിലം സമ്മോഹനം
വീണ്ടും വീണ്ടും കൊതിക്കുന്നു
പ്രാണന്റെ തൃഷ്ണപോല്‍...



ഉയിര്‍ത്തെഴുനേല്‍പ്

ജീവിതം അസംബന്ധനാടകം
ഒറ്റുകാരുടെ താവളം, കാവല്‍
പേറ്റുനോവിന്റെ നിലവിളി
അറ്റുപോയ മാതൃവിലാപം
വിലപേശുന്ന വിവാഹമേള
വിഷംപുരട്ടിയ പ്രണയാധരം
ഒടുക്കത്തെ രംഗം തുടങ്ങി
അവസാന അങ്കം മുറുകി

ആഗ്രഹങ്ങളുടെ വേലിയേറ്റം
സ്വപ്‌നങ്ങളായി വേലിയിറക്കം
അറുതിയില്ലാത്ത ആവര്‍ത്തനം
അര്‍ഹമായത് അനര്‍ഹര്‍ക്ക്
ഭാഗ്യം തീണ്ടാത്ത ഒറ്റസംഖ്യ
അകന്നുപോകുന്ന മരീചിക
അഭയമില്ലാത്ത തുരുത്ത്
അന്യനിന്നുപോയ മനുഷ്യത്വം

സൃഷ്ടിയും സൃഷ്ടികര്‍ത്താവും
അതിജീവനത്തിന്റെ സാകല്യം
ചെറുത്തുനില്‍പിന്റെ വിജയം
പ്രതിരോധത്തിന്റെ ഉണര്‍വ്
മരിച്ചവന്റെ ഉയിര്‍ത്തെഴുനേല്‍പ്
നീലഞെരമ്പില്‍ കൈക്കരുത്ത്
വിയര്‍പ്പുകണങ്ങളില്‍ നെഞ്ചുറപ്പ്
ജയിക്കാനായി ജനിച്ചവരവര്‍.

Sunday, November 8, 2015

വിസ്മയം

വെട്ടിമാറ്റപ്പെട്ട 
പൊക്കിള്‍ക്കൊടി ബന്ധം.
ജീവിക്കന്നത് ഔദാര്യമല്ല
വായ കീറിയവന്,
അന്നം മുട്ടിയില്ല.
ജീവിതം യുദ്ധക്കളമായി
പോരാളിയും എതിരാളിയും
മല്ലയുദ്ധത്തിലെ ബലിഷ്ഠത
തോല്‍ക്കുന്നതും വിജയിക്കുന്നതും
ഒരുകൈ മറ്റേതിനെ ഉയര്‍ത്തും
വിജയത്തിന്റെ കരഘോഷം
ഇരുചെവിയറിയാതെ.

വിജൃംഭിച്ചെയ്ത ശരരേതസ്സ്
സുഷുപ്തിയില്‍ ലയിച്ച്
ഒരു ജന്മത്തിന്റെ പാപഭാരം
സൃഷ്ടിച്ചതിന്‍ പേറ് ഉപേക്ഷ
അസ്തിത്വത്തിന്റെ കാവലാള്‍
ഒന്നിനെ പിറക്കുമ്പോള്‍
മരണവും കൂടെപ്പിറക്കും.
ജനിപ്പിച്ച സുകൃതവും
കൊല്ലിച്ച പാപവും
എത്രമായ്ച്ചാലും മായാത്ത
മുറിവായി കനലായ് എരിയുന്നു.

പലതുള്ളിയായ് പെരുവെള്ളത്തില്‍
ആവിയായി ആകാശമായി
പരമാണുവില്‍ അലിഞ്ഞ്
ബ്രഹ്മമായി സ്ഥിതമായി കാലമായി
പുനര്‍ജനിയില്ലാത്ത ജനനം
ഊര്‍ജപ്രവാഹത്തിന്റെ
ജീവോല്‍പ്പത്തിയും
ജീവന്‍മുക്തിയില്‍ മോക്ഷവും
ബ്രഹ്മാണ്ഡതേജസ്സില്‍
കരുവായി കാലപ്രവാഹത്തില്‍
തിളങ്ങും നക്ഷത്രതേജസ്സായി

മരണം മറവിയായിത്തീര്‍ന്നതും
മറവി മറയായിത്തീര്‍ന്നതും
ജീവിതം കൊരുത്ത സമവാക്യം
ഇന്നത്തെ ജീവശരീരം
നാളത്തെ ശവശരീരം
ആത്മാവോ ഇന്നലെയും,
നാളെയും കാലഭേദങ്ങളില്ലാതെ.

എത്ര വിരൂപമാം ശരീരം
എത്ര സുന്ദരമാം മനസ്സ്
പഞ്ചേന്ദ്രിയങ്ങളാല്‍
ചുംബിച്ചുണര്‍ത്തുന്നു.
സ്വപ്‌നംപോലെ മായയായി
സ്വര്‍ഗംപോലും മിഥ്യയായി
വീര്‍ത്ത ബലൂണുപോല്‍
പൊട്ടാനായി കിളിര്‍ത്തവര്‍
സസ്സുഖം വാഴുക മരണവരെ
കൂട്ടിക്കിഴിച്ചാല്‍ ലഭിപ്പതുശിഷ്ടം.

സ്ത്രീയും പുരുഷനും 
എത്രമേല്‍ ആശ്ചര്യഹേതുക്കള്‍
ആണിനു പെണ്ണും
പെണ്ണിനു ആണും
തൊട്ടും തലോടിയും
ആലോചനാമൃതം നുകര്‍ന്നും
ഭാഗങ്ങള്‍ അടയാളപ്പെടുത്തും
ലോകമാം മാപ്പില്‍ വിരലുകള്‍
എത്ര നോക്കിയിട്ടും കണ്ടില്ല 
തിരയുന്ന ചോദ്യത്തിന്‍
ഉത്തരസാരാംശ രേഖകള്‍
അടയാളപ്പെടുത്താന്‍ 
പെരുവിരലിലും തലനാരിഴയിലും.
ഒന്നായിരിക്കിലും വിസ്മയം
പ്രകൃതിപോല്‍ വിഭിന്നം.

Friday, November 6, 2015

ബോധോദയം

നിന്റെ വസ്ത്രങ്ങളെ ഞാന്‍ ഉരിയാം
എന്റേത് നീയും, മൃഗത്തൊലിപോലെ
നഗ്നമാക്കപ്പെട്ട ഉടലുകളെ
പരസ്പരം തഴുകിയുണര്‍ത്താം
മജ്ജയും മാംസവും പങ്കുവയ്ക്കാം
അയ്യായ്യിരം പേര്‍ക്കല്ല, രണ്ടുപേര്‍ക്കായ്

ബോധിമരച്ചുവട്ടില്‍ ബോധോദയം
ഇണപിരിഞ്ഞിഴയുന്ന പാമ്പുകള്‍
സ്വര്‍ഗവാതില്‍ തുറക്കുന്ന നീലാകാശം
മണ്ണില്‍ മണ്ണിരയായി, 
ആകാശത്തില്‍ പറവയായും
ജലരാശിയില്‍ മല്‍സ്യകന്യക
നിശാസ്വപ്നംപോലെ ജീവിതം
ഉദിച്ചസ്തമിക്കുന്ന ഉത്തരായനം

നീലക്കണ്ണാടിയിലെ നീലവെളിച്ചം
നിഴലുപോലെ ശരീരങ്ങള്‍
മതിവരാത്ത അതിരാത്രമായി
വിയര്‍പ്പുകണങ്ങളില്‍ ഊളിയിട്ട്
തളര്‍ച്ചയുടെ രതിവേഗങ്ങളില്‍
മയക്കത്തിന്റെ നീരാളിപ്പിടിത്തം

സ്വപ്‌നമോ മായയോ യാഥാര്‍ത്ഥ്യമോ
അതിരില്ലാത്ത വേര്‍തിരിവുകള്‍
ജീവിതമേ നീയെത്ര ധന്യാത്മകം
സ്വര്‍ഗം തോല്‍ക്കുമുലകം
നഗ്നത തേടുന്ന സ്വാതന്ത്ര്യം
അഴിച്ചിട്ടും അഴിയാത്ത മതിലകങ്ങള്‍
കൊട്ടിയടച്ച വാതിലുകള്‍
ഭയം ചിതലറിച്ചുകയറുന്നു
ഞെരുങ്ങിക്കരഞ്ഞ് തുറക്കാതടഞ്ഞ്
തുറന്ന പുസ്തകമായി ജന്മം
പൊതിഞ്ഞുകെട്ടി മൃത്യുദേഹം

സ്വാതന്ത്ര്യമേ അഴിക്കുക
പാരതന്ത്ര്യത്തിന്‍ മുഖാവരണം
തേടുക സ്വച്ഛവായും ജലവും
വിതറുക നവോന്മേഷം സുഗന്ധമായ്
പരക്കട്ടെ തേനൂറും ജലധാര ഭൂമിയില്‍

നിന്നിലലിയുന്ന വേളയില്‍
തെളിയുന്ന ഞാനെന്‍ സ്വരൂപം
എന്‍ ശക്തിയുടെ ഗാംഭീര്യം
നിന്‍ സുഖസുഷ്പിയില്‍ തെളിയുന്നു.




തിരിച്ചറിവ്

സൗന്ദര്യം
ആന്തരികം, ബാഹ്യം
ആത്മാവ്, ശരീരം
മനസ്സ്, ബുദ്ധി
രുപം, വൈരുപ്യം

ജീവന്‍
സ്വത്വം, ബോധം
ജീവിതം, അജീവിതം
ഭ്രാന്ത്, ഭ്രാന്തന്‍
അഭിമാനം, അപമാനം
മാനം ആകാശം പരുന്ത്

പൂര്‍ണത
മിഥ്യ തഥ്യ
അസ്ഥിത്വം അഹംബോധം
സൃഷ്ടി -സ്ഥിതി -സംഹാരം.

മരണം
കാഴ്ച, ദര്‍ശനം
ജീവനം ചിരഞ്ജീവി
പരാജയം, വിജയി
പ്രഭാവലയം സംരക്ഷണം
ആകാശത്തിലേക്ക്
പടികള്‍ ചവി'ുക.

ജീവിതം
അറിവ്-തിരിച്ചറിവ്
എന്തിന്, എങ്ങനെ, എന്ത്?
ഞാന്‍, എന്റെ നിഴല്‍
കണ്ണ് മുില്‍,
കാത് പിില്‍,
കാല് അടിയില്‍,
തല മുകളില്‍.

ശരീരം
അലങ്കാരം
ഘോഷയാത്ര
വിഗ്രഹം...പ്രദര്‍ശനം
ആത്മസായൂജ്യം!

ദിനരാത്രം -
ഉറങ്ങുക, ഉണരുക
ഭോഗം, ത്യാഗം
ഉണര്‍വ്ജനനം
ഉറക്കംമരണം
രാത്രി പകല്‍
സംഭോഗം വിയോഗം
ആവേഗം തളര്‍ച്ച
കീഴടക്കല്‍ പരാജയം
കയറ്റം ഇറക്കം
കാഴ്ചയുടെ പൊലിമ,
വാഴ്ചയുടെ തെളിമ!

ഭൂതം
പിന്തിരിഞ്ഞു നോക്കരുത്!
പിന്‍പേ മരിച്ചവര്‍,
മുന്‍പേ ഗമിപ്പവര്‍.
അതേ വികാരം,
അതേ വിചാരം.
ജയിക്കാന്‍,
ഇനിയും അങ്കമേറെ
തോല്‍ക്കാനും.







Thursday, October 29, 2015

ആത്മനിര്‍വൃതി

ആത്മാവിനെ അറിയുക
കണ്ണുകൊണ്ടു കാണരുത്
കാതുകൊണ്ടു കേള്‍ക്കരുത്
മനസ്സുകൊണ്ട് അനുഭവിക്കുക
ശരീരത്തെ സ്പര്‍ശിക്കരുത്
മനസ്സിനെ സ്പര്‍ശിക്കുക
ശരീരസുഖം താല്‍ക്കാലികം
ആത്മനിര്‍വൃതി സ്ഥിതപ്രജ്ഞം
ഇന്ദ്രിയസുഖം ആത്മസുഖം
ആത്മസുഖം പരമാത്മസുഖം
ഇന്ദ്രിയങ്ങളെ ബന്ധിച്ച്
ആത്മാവിനാല്‍ ബന്ധിക്കുക
കണ്ണിലൂടെ ആത്മാവിലേക്ക്
ശരീരം അഴുകും വഴുകും
ആത്മാവ് തഴുകും ഒഴുകും
ആത്മ-പരമാത്മ ബന്ധനം
സായൂജ്യം സമ്പൂര്‍ണ്ണം മോക്ഷം




ഉന്മാദം

അപൂര്‍ണ്ണമാം ജന്മം
ഒന്നിനോടൊന്നു
ചേര്‍ന്നാലതു 
പൂര്‍ണ്ണമായിടും

കൂടിച്ചേരലിന്റെ ഉന്മാദം
വേര്‍പിരിയലിന്റെ വിഷാദം
ഒന്നുമില്ലാത്തവന്റെ നിസ്സംഗം
എല്ലാമുള്ളവന്റെ സര്‍വ്വസംഗം

ഉണ്മയിലേക്കുള്ള ആഗമനം
ഇല്ലായ്മയിലേക്കുള്ള നിര്‍ഗമനം
പിറവിയില്‍ കണ്ണേ തുറക്കൂക
മറവിയില്‍ കണ്ണേ മടങ്ങൂക

നൈരന്തര്യം അവിരാമം
നിശ്ചലത വിരാമം
സൃഷ്ടിയുടെ നിര്‍വൃതി
മൃത്യുവിന്‍ ആഹുതി

നാലുപേര്‍

രണ്ടുകാലുപോരാ
താങ്ങിനിര്‍ത്തുവാന്‍
നാലുപേര്‍ വേണം
എട്ടുകാലില്‍ താങ്ങുവാന്‍
എന്റെ കണ്ണാടിയാകുവാന്‍
നിന്നെ ക്ഷണിക്കുന്നു
പ്രതിബിംബത്തിനു
പ്രതിഫലം ചോദിക്കരുത്
നീ ഒരു കാന്തമായി
എന്നെ ആകര്‍ഷിക്കുന്നു
സജാതിയുടെ വികര്‍ഷണവും
വിജാതിയുടെ ആകര്‍ഷണവും
വികാരങ്ങളുടെ വേലിയേറ്റം
വിചാരങ്ങളുടെ വേലിയിറക്കം
ഏറ്റയിറക്കങ്ങളിലൂടെ യാത്ര
പ്രതലബലത്തില്‍ അലിയാന്‍

Tuesday, October 27, 2015

വേര്‍തിരിവ്

ആണിനെ പെണ്ണ്
നഗ്നത മറയ്ക്കാതെ
നഗ്നനായി മുളപ്പിച്ചു
അച്ഛനും അമ്മയും
നഗ്നസത്യങ്ങളായി
ചേച്ചിമാരോടൊത്തു
ഉണ്ടുംഉറങ്ങിയും

കൂട്ടുകാരുമായും
ഒന്നിച്ചുറങ്ങിയും
ഒന്നിനും രണ്ടിനും
ഒന്നിച്ചിറങ്ങി

പള്ളിക്കൂടം കുട്ടികളും
സമത്വസുന്ദരലോകം
മുകളില്‍ ആകാശം
താഴെ ഭുമിയും

ഇംഗ്ലീഷ് ക്ലാസില്‍
സ്റ്റുഡന്‍സും ടീച്ചറും
മലയാളം കഌസില്‍
വിദ്യാര്‍ത്ഥിയും
വിദ്യാര്‍ത്ഥിനിയുമായി
ടീച്ചറും മാഷും
വേഷം മാറി.

മാലകോര്‍ത്ത്
ആണുപെണ്ണും
ബെഞ്ച് നൂലുപോലെ 
നടുവളഞ്ഞ്
ചൂരലുകൊണ്ട് 
കൈവെള്ള ചുകപ്പിച്ചു

സ്‌കൂളിനുവെളിയില്‍
ആണ്‍കുട്ടികള്‍ വരിയായും
പെണ്‍കുട്ടികള്‍ കുന്തിച്ചിരിന്നും
നിലം നനയ്ക്കും

ബസില്‍ പെട്ടിസീറ്റിനും
എഞ്ചിന്‍ബോക്‌സിനും
ചില്ലിനുമിടയില്‍
സ്ഥാനംപിടിക്കും
അമ്മ മുന്നിലും
അച്ഛന്‍ പിന്നിലും

സിനിമാകൊട്ടകയില്‍
ആണുംപെണ്ണും ഒന്നിച്ച്
തപിക്കും വിയര്‍ക്കും
കരഞ്ഞും പിഴിഞ്ഞും 

കുളക്കടവില്‍ 
അലക്കിയും മുക്കിയും
നേരംവെളുത്തുകറുക്കും
കുളിച്ചും നീന്തിയും 
മനസ്സും ശരീരവും വെളുക്കും

ഓതിരം കുത്തിയും
മലക്കും മറിഞ്ഞും
എടുത്തുചാടിയും
കുളംനിറയെ വെള്ളം
വെള്ളം നിറയെ മീനും
മതിവരാതെ നീയും 
മതിമറന്നു ഞാനും
മഴയത്തും വെയിലത്തും
നീലക്കണ്ണാടിപോല്‍
നീലജലത്തിനടിയില്‍

സ്ത്രീകളുടെ വാര്‍ഡിലും
പുരുഷന്മാരുടെ വാര്‍ഡിലും
തപ്പിയും തിരഞ്ഞും
ആശ്വാസനിശ്വാസം

ബാത്ത്‌റുമിനും
വാതിലിനും
സ്ത്രീബിംബവും
പുരുഷബിംബവും
കൊത്തിവച്ചു

ഏകകോശം
ബഹുകോശമായി
ഇടതും വലതും
പെണ്ണിടവും ആണിടവും
പഠനത്തിലും ജോലിയിലും

രക്തദാനം
അവയവദാനം
മഹാദാനം
വേര്‍തിരിവില്ലാതെ!