Monday, June 29, 2015

പനിനീര്‍ദളങ്ങള്‍

അഞ്ചു പനിനീര്‍ പുഷ്പങ്ങളായി
ഇതളുകൊഴിഞ്ഞു വിവര്‍ണമായവര്‍
കളിയും ചിരിയും നെടുനിശ്വാസത്തില്‍
അലിഞ്ഞവര്‍, പൊലിഞ്ഞവര്‍
ഇനിയും വിരിയാത്ത വര്‍ണ്ണവും
ഇനിയും പരക്കാത്ത സുഗന്ധവും
പുസ്തകസഞ്ചി മാറോടണച്ചവര്‍
മരണം റാഞ്ചിയ കുരുന്നുകള്‍
ദുരന്തം കണ്ണുകെട്ടിക്കളിക്കുന്നു
ഉണരേണ്ടവര്‍ ഉറക്കം നടിക്കുന്നു
ദുരന്തങ്ങളില്‍ ഹരിശ്രീ കുറിക്കാത്തവര്‍
മൃതസഞ്ജീവനിയുമായി നടക്കുന്നവര്‍
മരണമില്ലാത്തവര്‍, അഹങ്കാരികള്‍

പൊന്നുമക്കളേ...
നിശ്ചലദേഹം കാണേണ്ടിവന്നവര്‍
പാപികള്‍ നരകംപോലും വിധിക്കാത്തവര്‍
നിങ്ങളര്‍പ്പിച്ച വിശ്വാസമേ 
നിങ്ങളെ രക്ഷിക്കാതെേേപായല്ലോ
നിങ്ങളുടെ ആത്മാവ് പകരം ചോദിക്കില്ലേ
പാപികളായ ഞങ്ങളോട് 
വിധിക്കുക, ഞങ്ങള്‍ക്ക് കഴുമരംതന്നെ
തിളയ്ക്കുന്ന എണ്ണയില്‍ വേവട്ടെ കശ്മലര്‍
ചെന്നായകള്‍ കടിച്ചുകീറട്ടെ ശരീരം

ആദ്യാക്ഷരം പഠിച്ച് അന്ത്യാക്ഷരം കുറിച്ചവര്‍
അക്ഷരമാലകള്‍ ഉരുവിട്ടെന്നാലും
മരണം വന്നൂവിളിച്ചപ്പോള്‍
ലോകം വെടിഞ്ഞു സ്വര്‍ഗം പൂകിയവര്‍
നരനായി ജനിച്ചു ശലഭമായി പറന്നവര്‍
പാതയല്ലിതു കാലപാതയിത്
മരമൊടിഞ്ഞും പുഴയില്‍ വിണും
എത്ര കുസുമങ്ങള്‍ അറ്റുപോയി ജിവനെ

ആരുണ്ട് രക്ഷിക്കാന്‍ 
ആരുണ്ട് സാന്ത്വനമേകാന്‍
വിലാപവും ആശ്വാസവാക്കും ആര്‍ക്കുവേണ്ടി
പോയ ജീവനെ തിരികെത്തരുവാന്‍ 
ഏതുദൈവം പ്രത്യക്ഷമാകും
ദൈവത്തെപ്രതി, മതത്തെപ്രതി
ദ്വന്ദ്വയുദ്ധങ്ങള്‍, കൊലവെറികള്‍
ആയുസെത്തുംമുന്‍പേ കൊലക്കയറുമായി
ഏതുദൈവമാണ് കാലനെ അയച്ചത്
വേദപുസ്തകവും പുരാണവും
ചൊല്ലിയും ഉരുവിട്ടും പഠിച്ചും പഠിപ്പിച്ചും
അപരന്റെ ജീവനെ കാക്കാതെ
സ്വജീവന്‍ കാക്കലോ, രക്ഷിപ്പതോ...

നെഞ്ചുപിളര്‍ക്കും വാര്‍ത്തകേള്‍ക്കാന്‍
കരുത്തില്ല അമ്മയ്ക്കും അച്ഛനും കൂട്ടുകാര്‍ക്കും
ചീറിയടുത്തു നിശ്ചലം ചേതനയറ്റമലരുകള്‍
ഒരുനോക്കു കാണുവാന്‍ അശക്തരായി
തിങ്ങിവിങ്ങി നാട്ടുകാര്‍ കുറ്റബോധത്താല്‍
ജീവന്റെ പാതിയെ അടര്‍ത്തിയെടുത്താലേ
വേദനയെന്തെന്ന്് സത്യമായി പൊളിയടരൂ
അന്യന്റെ വേപഥു എത്രയായാലും അത്രമാത്രം.
ജീവനെ രക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍
പൊള്ളവാക്കും റീത്തും പുഷ്പചക്രവും
അടിയന്തിരം കഴിക്കുവാന്‍ വെമ്പുന്നോര്‍
പശ്ചാത്താപവും ഖേദവും നൈമിഷികം
സ്വന്തമായി എത്രയോ കാര്യങ്ങള്‍ കിടക്കുന്നു
അന്യന്റെ കാര്യത്തിലെന്തിനിത്ര മിടിക്കുന്നു
സ്വന്തം ഹൃദയം മിടിക്കട്ടെ സ്വന്തമായി
തോരാതെ പെയ്‌തൊരാ പെരുമഴയില്‍
മെല്ലെമെല്ലെ ചലിപ്പതു നാല്‍ചക്രവാഹനം
ബലിയര്‍പ്പിക്കാന്‍ നേരം കാത്തപോല്‍
ദ്രുതഗതിയില്‍ വരുത്തും അപകടം
മന്ദഗതിയില്‍ തീര്‍ത്തു കുരുതിക്കളം
കണ്ണുചിമ്മിത്തുറന്ന മാത്രയില്‍
പ്രകൃതി പ്രഭൃതിയായി ചരിഞ്ഞു ശകടത്തില്‍
നടുവിലായി പതിഞ്ഞൊരാ കാലവൃക്ഷം
കൊത്തിമാറ്റാത്തവര്‍ കൊലകാത്തിരുന്നവര്‍
ചെമ്പരവതാനി വിരിച്ചാനയിക്കും രാജാക്കളെ
പ്രജകളോ കാലന്‍ വിരിച്ച പാതയില്‍ ചരിക്കും
എത്ര ദുര്‍വിധികള്‍ വന്നുപോയി, വരാനിരിക്കുന്നു
അത്ര അശ്രദ്ധരായി ബുദ്ധിശൂന്യരായി 
കഴിഞ്ഞിടും തന്റെ ആയുസ്സിന്‍കാലം
എനിക്കുശേഷം പ്രളയം രസകരം
എന്‍സുഖം അതുതന്നെ ഉത്തമം ജീവിതം
അന്യന്റെ തോളുകള്‍ ഊന്നുവടികളായി
ചവിട്ടിക്കയറാന്‍ കല്‍പ്പടവുകള്‍
അന്ത്യവിധിക്കായി കാത്തിരിക്കുക
ഇന്നിനെ വൃഥാ കെടുത്തിയൊരു ജീവിതസാക്ഷ്യം
നാളെ തിരിഞ്ഞുകൊത്തീടും വിഷസര്‍പ്പമായി!

Friday, June 26, 2015

വിധിപര്യന്തം


അമ്മയുടെ ചിതയെരിഞ്ഞടങ്ങിയതിന്‍
ഓര്‍മകള്‍ മറവി വിഴുങ്ങുമാംവേളയില്‍
വീണ്ടും ഉലച്ചു ജീവിതനൗകതന്‍ താളം
അച്ഛനും വിസ്മൃതിയിലാണ്ടു പോയി
ഓര്‍ക്കാപ്പുറത്തെ ആഘാതമേല്‍പ്പിച്ച്

നാലു പൈതങ്ങള്‍ക്കിനി ആശ്രയം
അനാഥം ഇത്രമേല്‍ ഹൃദയഭേദകം
ഇനിയും എത്രനാള്‍ ശയിക്കണമീ
ഭൂമിതന്‍ മാറിടത്തില്‍ പറന്നുയരാന്‍

എന്തുപാപം ചെയ്തീ കുഞ്ഞുങ്ങള്‍
തന്‍ പൂര്‍വജന്മത്തില്‍ ഇത്രമേല്‍
കഠോരമാം ശിക്ഷ വിധിക്കുവാന്‍
നേരും നെറിയും മറന്ന രക്ഷകന്‍

ആലംബഹീനം പകലിന്‍ വെളിച്ചം
നിദ്രാവിഹീനം രാവേറെനേരം
ചേച്ചിയും ചേട്ടനും അനുജനും 
പിന്നെ ചക്കരക്കുടമാം അനുജത്തിയും

പരസ്പരം പുല്‍കിയും തലോടിയും
കണ്ണീരിന്‍ ഉപ്പുമണം നുണഞ്ഞും
സാന്ത്വനം എത്രമേല്‍ ആരു നല്‍കും
ആരെ ആശ്വസിപ്പിക്കേണ്ടു വാക്കിനാല്‍

അമ്മയ്ക്കാശ്വാസമായി അച്ഛന്റെ തണല്‍
അച്ഛനോ, ദീര്‍ഘമാം അന്ത്യശ്വാസം 
എവിടെയോ ഉടക്കിയോ അര്‍ദ്ധമായ്
നിഴലുപോല്‍ പൊന്‍മക്കള്‍ കണ്ണിലായ്

ശീതളകാന്തിയാം മാതൃസ്‌നേഹവും
കാരുണ്യകരങ്ങളാല്‍ പിതൃവാല്‍സല്യവും
എന്തേ പെട്ടെന്ന് അസ്തമിച്ചു മുന്നിലായ്
ഇരുട്ടുപരന്നു വെളിച്ചമകന്നു പിന്നിലായ്

വിയര്‍പ്പുകണങ്ങളാല്‍ തീര്‍ത്തൊരു ജീവിത
പന്ഥാവില്‍ രോഗമാം മൈനുകള്‍ വിതച്ചു
കൊയ്യുന്നു വ്യര്‍ത്ഥമാം ദു:ഖമരീചിക
പൊട്ടിച്ചിരിയും ആര്‍പ്പുവിളികളും അന്യമായ്

കുഞ്ഞുകലത്തില്‍ തിളച്ചൊരു ചോറിന്‍
ഗന്ധവും ആവിയായ് പൊങ്ങിയ പയറും
വീതിച്ചു പരാതിയേതുമേ ഇല്ലാതെയാര്‍ക്കും
ഭാഗിച്ചു വിശപ്പിന്‍ ഉള്‍വിളി മക്കളറിയാതെ

സുഖവും ഭോഗവും ചെറ്റകുടിലിലാണെങ്കിലും
ആഹ്ലാദമുയര്‍ന്നുപൊങ്ങി വാനോളം ഉയരത്തില്‍
വിഷുവും ഓണവും ക്രിസ്മസും പെരുനാളും
തങ്ങളാവോളം കൊണ്ടാടി മനംനിറയെ

അശ്ശനിപാതംപോല്‍ പതിച്ചു തലയ്ക്കുമേല്‍
വിധിയുടെ വിളയാട്ടം തോല്‍പ്പിച്ചു വിജയിച്ചു
വില്ലാളിയായി വീരനായി വിധിയുടെ നാഥന്‍
ഇടിവെട്ടിയവനെ കടിച്ച സര്‍പ്പമായി ഫണംവിടര്‍ത്തി

എന്തുണ്ടിനി പരിഹാരം ഈ ഹതഭാഗ്യരാം
പുണ്യജന്മങ്ങളെ ആര്‍ത്തലയ്ക്കും വാരിധിയില്‍
നിന്നു കരകേറ്റിയിടാന്‍, ജീവിതം കരുപിടിക്കാന്‍
ആശയും ആശ്രയവും നല്‍കും പച്ചത്തുരുത്തായ്

കാണുന്നു കാഴ്ചകള്‍ നിത്യവും പലതായി
വേവുന്നു മനം തളരുന്ന തനം ചുറ്റുന്നു
ലോകം തലകീഴായി മറിയുന്നു ഇരുട്ടു പരക്കുന്നു
നിശ്ശബ്ദഭരിതം ഇരുണ്ടമുലകള്‍ ചിരാതിന്‍വെട്ടത്തില്‍

അങ്കണവാടിയില്‍ ഒന്നായി പോയതും
ഒന്നാംതരത്തില്‍ പലരായി പഠിച്ചതും
ഓര്‍മയില്‍ തിളങ്ങുന്നു അമ്മ മനസ്സില്‍
അച്ഛന്റെ കരങ്ങളിന്‍ ജീവസ്പര്‍ശവും

പുസ്തകസഞ്ചിയും ബാഗും കുടകളും
പരസ്പരം മാറിയും പരസ്പരം ഇടഞ്ഞും
കഴിഞ്ഞൊരു നല്ലകാലം തിരിച്ചുവരില്ലിനി
ഒരുമിച്ച് സ്‌കൂളിന്‍ പടിവാതില്‍ക്കല്‍

മാഷും ടീച്ചറും പലനേരം ആശ്വാസമേകി
കുട്ടികള്‍ കൂട്ടമായി സാന്ത്വനവുമേകി-
യെന്നാകിലും തരില്ല അകാലത്തില്‍
പൊലിഞ്ഞൊരാ സ്‌നേഹവൃക്ഷത്തണല്‍.




Thursday, June 25, 2015

നോട്ടം

കുറുക്കന്റെ നോട്ടം
കോഴിക്കുട്ടിലും
പുളിക്കാത്ത മുന്തിരിയിലും

ഒറ്റുകാരന്റെ നോട്ടം
ഒളിക്യാമറയിലും
ഒളിഞ്ഞുനോക്കലിലും

കള്ളന്റെ നോട്ടം 
പണപ്പെട്ടിയിലും
കൂര്‍ക്കംവലിയിലും

രാഷ്ട്രീയക്കാരന്റെ നോട്ടം
ചക്കരക്കുടത്തിലും
വോട്ടറുടെ വിരലിലും

വായ്‌നോക്കിയുടെ നോട്ടം
തുറന്ന, ഇറുങ്ങിയ
നിമ്‌നോന്നതങ്ങളില്‍

കൈനോട്ടക്കാരന്റെ കണ്ണ്
കീശയിലെ കനത്തൂക്കത്തിലും
വാപൊളിച്ച, വിടര്‍ന്നകണ്ണിലും

പൂച്ചയുടെ നോട്ടം
കൂട്ടയില്‍ മണക്കുന്ന മീനിലും
വാല്‍മുറിച്ചോടുന്ന പല്ലിയിലും

പൂജാരിയുടെ നോട്ടം
കാണിക്കപ്പെട്ടിയിലും
പ്രാര്‍ത്ഥനാഭരിതമാം ഭക്തരിലും

അമ്പലംവിഴുങ്ങിയുടെ നോട്ടം
തുറക്കാത്ത നിലവറയിലും
ക്ഷേത്രഭരണ ചെങ്കോലിലും

കോപ്പിയടിക്കാരന്റെ നോട്ടം
ഉറക്കം തൂങ്ങും മുഖശ്രീയിലും
അടുത്തിരിക്കും ഉത്തരപേപ്പറിലും

കുറ്റവാളിയുടെ നോട്ടം
മറഞ്ഞിരിക്കുന്ന തെളിവിലും
വിധി പറയുന്ന ന്യായാധിപനിലും

ബലാല്‍സംഘക്കാരന്റെ നോട്ടം
വറ്റിയുണങ്ങിയ മഞ്ഞക്കറയിലും
ഇരയായവളുടെ ചൂണ്ടുവിരലിലും

വിശക്കുന്നവന്റെ നോട്ടം
എച്ചിലിലയില്‍ ചോറിലും
പാഴാക്കിയ ഭക്ഷണപ്പൊതിയിലും

തടവുപുള്ളിയുടെ നോട്ടം
കല്‍മതിലിന്റെ ഉയരത്തിലും
കാവല്‍ക്കാരന്റെ നോട്ടപ്പിശക്കിലും.









Saturday, June 13, 2015

ആയുസ്സിന്റെ പുസ്തകം

മഴയ്ക്കും വെയിലിനുമിടയില്‍
കത്തിത്തീരുന്ന സമയനേരം
രാവിലെ ഉച്ച വൈകുന്നേരം
നേരങ്ങളെ മൂന്നായി ഭാഗിച്ച്
രാത്രി ഉറങ്ങിത്തീര്‍ക്കാന്‍
അതിനിടയിലെ സമയങ്ങല്‍
തിരക്കും ആലസ്യവുമാര്‍ന്ന്
ചിലരുടെ തിരക്കുകള്‍
ജനിച്ചനാള്‍ തൊട്ടുമരിക്കുവോളം
ചിലര്‍ക്ക് സമയരഥം ഉരുളാതെ
കറപിടിച്ച് കരിപിടിച്ച് പൊടിപിടിച്ച്
ബസ് സ്റ്റോപ്പിലും പീടികത്തിണ്ണയിലും
വായനശാലയിലെ ഒഴിഞ്ഞമൂലയില്‍
ശൂന്യമായ കടല്‍ത്തീരത്ത്
ആള്‍പ്പാര്‍പ്പില്ലാത്ത പൂരാഗൃഹത്തില്‍
ശ്മശാനത്തിനരികിലെ ഇരിപ്പിടങ്ങളില്‍
അമ്പലമുറ്റങ്ങളിലെ ആല്‍മരച്ചോട്ടില്‍
ട്രെയിനില്ലാനേരത്തെ പ്ലാറ്റ്‌ഫോമില്‍
സമയനേരങ്ങള്‍ വലിഞ്ഞും വലച്ചും
വിശപ്പ് മുറവിളിയായി കുടല്‍മാലകള്‍
ഉറക്കം കനംതൂക്കി തല ചുമടാക്കി
ഉറങ്ങണം ഉണണം ആയുസ്സടുക്കാന്‍
എണ്ണിയാലൊടുങ്ങാത്ത മുഖങ്ങള്‍
അറിയാതെ വളര്‍ന്നവര്‍ സ്വയമറിഞ്ഞ്
ആയുസ്സിന്റെ പുസ്തകം സ്വന്തമാക്കി
അനുഭവങ്ങളുടെ ചോരപതിഞ്ഞ പുറംചട്ട
എഴുതാപ്പുറങ്ങളില്‍ ജീവന്റെ നിഴലാട്ടം
ഇന്നലെ മരിച്ചവര്‍ക്കു പിന്നാലെ
ഇന്ന് മരിച്ചവരുടെ നീണ്ടനിരകള്‍
നാളെ മരിക്കാനിരിക്കുന്നവര്‍ വരിയായി
ജീവിച്ചിരിക്കുന്നവരെക്കാള്‍ ജാഗ്രരുകം
മരിച്ചവര്‍ ഉറ്റുനോക്കുന്നു അടുത്തതാര്?

Wednesday, June 10, 2015

മഹാ കാവ്യം



ജനിച്ചനാല്‍മുതല്‍ കാണുന്നു
സിനിമപോല്‍ നാടകശാലകള്‍
വേഷവും വേഷപ്പകര്‍ച്ചയും
മൂളലും മുരള്‍ച്ചയും അറങ്ങിലായി

കുഞ്ഞിക്കാലിനാല്‍ നടക്കാന്‍
പഠിക്കവേ എത്രമേല്‍ വീണു
പിന്നെയും എണീറ്റു നിന്‍
സഹായഹസ്തത്താല്‍ ആവേശമായി

അമ്മിഞ്ഞപ്പാലിന്‍ നറുമണം
എത്രമേല്‍ സുഗന്ധമായി നുണഞ്ഞു
ഹൃദയത്തിലൂറുന്നു സ്‌നേഹമാം
ദീപ്തസ്മരണ മനസ്സിലായി

പാടവും വരമ്പും കുളവും
കുളക്കോഴിയും പരല്‍മീനുകള്‍
നീന്തിത്തുടിക്കുമാം തോട്ടുവഴികളില്‍
നടന്നുപോകവേ കണ്ടു കാണാക്കൗതുകം

എത്ര ജീവികള്‍ വിശേഷങ്ങള്‍
ഒഴുകും ജലത്തിന്‍ ഇടുക്കില്‍
ഒളിച്ചിരിക്കും വിഷപ്പാമ്പിന്‍
പേടിപ്പെടുത്തുന്ന കാഴ്ചകള്‍

പച്ചവിരിച്ചൊരാ നെല്‍പ്പാടത്തിന്‍
വരമ്പിലൂടെ എത്രനാള്‍ പിച്ചവച്ചു
നടന്നുപോയൊരാ നിഷ്‌കളങ്കമാം
ഓര്‍മകള്‍ തികട്ടുന്നു ഓളമായി

അക്ഷരമാലകള്‍ തിരമാലകളാല്‍
ചുഴികള്‍തീര്‍ത്തു മുടിയിഴകളില്‍
കണ്ണില്‍ ഇരുട്ടുപരന്നു ഭീതിയാല്‍
ഉരുട്ടിയ കണ്ണുകള്‍ ചുഴൂന്നുമനസ്സില്‍

പിച്ചലും അടിയും തെറിയും കൊണ്ട്
അഭിഷേകം, ആഭിചാരം, കുറ്റവിചാരണ
പഠനം പലതും കഴിഞ്ഞെന്നാലും
തീരുന്നില്ല പഠിപ്പതു ജന്മംമുഴുവന്‍

കാലന്‍കോഴികള്‍ നീട്ടിവിളിച്ചു
മരണംവന്നു വീടുകളില്‍
കറുത്ത കര്‍ക്കടകം പുലകുളിയാല്‍
മൗനം തീര്‍ത്തു അകത്തളങ്ങളില്‍

ചീറിപ്പായും വണ്ടികള്‍ റോഡില്‍
കൂകിപ്പായും തീവണ്ടി കരിയുംതുപ്പി
കാണാക്കാഴ്ചകള്‍ കണ്ടുരസിച്ചു
മതിവരാതെ മനംനിറയാതെ

ജയവും തോല്‍വിയും ഒത്തുകളിച്ചു
പഠനം പാതിവഴിയില്‍ നിന്നുകുഴഞ്ഞു
മറന്നും ഓര്‍ത്തും ചിരിച്ചും പറഞ്ഞു
പലവഴി പിരിഞ്ഞു പലരായി മാറി

ഒഴുകിപ്പോയി വെള്ളമതുയേറെ
കടലില്‍ചേര്‍ന്നാല്‍ കാര്യമതെന്ത്
ഉപ്പുകലര്‍ന്നൊരു കടല്‍ജലമതു
പോലെ ആള്‍ക്കൂട്ടത്തിലലിഞ്ഞവര്‍

ജീവിതപന്ഥാവില്‍ അരഞ്ഞൊരു
ജീവന്‍ കൈകാലിട്ടടിക്കുന്നു
അകന്നുപോയൊരു ജീവിതം 
തിരികെത്തരുവാന്‍ കേണതുകേഴുന്നു

സ്വപ്‌നംകാണും രാത്രികള്‍
പകല്‍ക്കിനാവായി നേരപ്പോക്ക്
വളരുംതടി പൊള്ളമനസ്സായി
ബുദ്ധിയും ചിന്തയും കെട്ടുപിണഞ്ഞു

അമ്പലമേറെ കയറിയിറങ്ങി
പള്ളിമണികള്‍ കേട്ടുമടുത്തു 
ബാങ്കുവിളിയില്‍ ഞെട്ടിയുണര്‍ന്നു
ദൈവം പാതിവഴിയില്‍ ഇറങ്ങിപ്പോയി

ദിനവും രാവും കൊഴിഞ്ഞു
കൊലമരങ്ങള്‍ തൂങ്ങിയാടി
നിശ്ശബ്ദരോധനം അലയടിയായി
തോക്കും തിരയും കടിപിടികൂടി

ബോംബുകള്‍ മൈനുകള്‍
മനുഷ്യഹൃദയം കൊത്തിയെടുത്തു
എല്ലിന്‍കൂടും തലയോട്ടികളും
പേരില്ലാ ഊരില്ലാ സ്മാരകമായി

പ്രേമം മനസ്സില്‍ തിരച്ചുഴിയൊരുക്കി
ഒളിച്ചോട്ടവും ആള്‍മാറാട്ടവും 
അച്ഛനും അമ്മയും എന്തുപിഴച്ചും
മക്കള്‍ പഠിച്ചും പഴിച്ചും

വേഴ്ചയും കാഴ്ചയും ഇടകലര്‍ന്നങ്ങനെ
അശ്ലീല ശീലങ്ങള്‍ മനപ്പാഠമാക്കിയും
പിഞ്ചുമക്കള്‍മുതല്‍ അമ്മൂമ്മമാര്‍വരെ
പീഡനപര്‍വത്തില്‍ ബലിയാടുകളായി

സ്വപ്‌നം കാണാന്‍ പഠിപ്പിക്കേണ്ട
സ്വര്‍ഗം പൂകാന്‍ പറഞ്ഞുതരേണ്ട
പറക്കമുറ്റിയാല്‍ കാലുറച്ചാല്‍
ചാടും വേലിയും അതിരുംമേലെ

നോക്കിയിരിക്കെ മാറിയൊരുലോകം
ചാറ്റും നെറ്റും വാട്‌സആപ്പും
ഫെയ്‌സില്ലാത്ത ഫെയ്‌സ്ബുക്കും
കാണാക്കാഴ്ചകളായി വിശ്വലോകം

തമ്മില്‍ത്തല്ലി കുലുങ്ങും ലോകം
കൊല്ലും കൊലയും പുതുമയേയല്ല
ചരിത്രം ചികഞ്ഞുമറിഞ്ഞൊരു കാലം
ചരിത്രമെഴുതി കത്തിയമരുന്നു

ഒന്നാം യുദ്ധവും രണ്ടാം യുദ്ധവും
തീര്‍ത്തൊരു ഭീതി മുന്നാം യുദ്ധം
ബാക്കിയിരിപ്പായി നോക്കിയിരിപ്പായി
ഉള്ളിലൊടുങ്ങാത്ത യുദ്ധക്കൊതിയും

മതവും ജാതിയും കൊടിയടയാളം
പച്ചച്ചോര എത്രയൊഴുക്കി
ചുവന്നചോരയില്‍ തിരഞ്ഞുനടന്നു
സ്വന്തം ചോരയുടെ കാണാനിറങ്ങള്‍

റോഡില്‍ ഒഴുകിയ ചോരയില്‍
കുതിര്‍ന്നു മനുഷ്യസ്വപ്‌നം അകാലത്തില്‍
കൂകിപ്പായും യന്ത്രവണ്ടി കയറിയിറങ്ങി
തലയും ഉടലും കൈയുംകാലും

മരണം നൃത്തം വയ്ക്കും ചുറ്റിലും
കാളരാത്രികള്‍ ഭയന്നുവിറച്ചും
എത്ര ജീവന്‍ പൊലിഞ്ഞിതുകാലേ
അറിയില്ല അപരാധമെന്തെന്ന്

പലജാതി ജീവികള്‍ പലനാള്‍
ജീവിതം തീര്‍ക്കുമീ ഓളപ്പരപ്പില്‍
മനുഷ്യജന്മം അമൂല്യമെന്നാകിലും
എത്രപേര്‍ വിസ്മൃതിയാഴുന്നുവൃഥാ

തീര്‍ക്കുന്നു വേഗം ഒടുങ്ങാത്ത താളം
തീയില്‍ എറിയും പാറ്റപോല്‍ 
പൊലിയുന്നു കണ്‍മുന്നിലായി
കാതിന്‍ കേള്‍വിയായി നടുക്കമായി

നമ്മള്‍ രണ്ടായി നമുക്ക് രണ്ടായി
രണ്ടുനാള്‍ നാലുനാളങ്ങനെ
ജീവിതം കരുപിടിച്ചു പച്ചയായി
ചുവപ്പിന്‍കാഴ്ചയും മണവും രുചിയും

എത്രനാള്‍ ഒരുകൂരയില്‍ ഒരുഹൃദയമായി
ഒന്നിച്ചും വേര്‍പിരിഞ്ഞും ഉറക്കിന്റെ
ശീതളഓര്‍മയില്‍ രമിച്ചങ്ങനെ
കോര്‍ത്തുവച്ചൊരാ തളിത്തൊരു നാളുകള്‍

ഗ്രാമം വെടിഞ്ഞു പട്ടണം കയറിയും
നഗരം വെടിഞ്ഞു നരകം പുല്‍കിയതും
നാഗത്തെപ്പോല്‍ ഇഴഞ്ഞും നാകംപോല്‍
വിളങ്ങിയും പടംപൊഴിച്ചു ജീവിതം

അമ്മയും അച്ഛനും ഏറെനാളില്ലെന്ന
മുന്‍വിധി സ്വയംവിധിയായി കാണേ
ആര്‍ജിച്ചു ശക്തിയും ലക്ഷ്യവും
ജീവിതം കൊതിയോടെ ഉയിര്‍ക്കുന്നു

നരകയറിയിറങ്ങിയ നരന്മാര്‍ തിരക്കുന്നു
നൂല്‍പ്പാലം കടന്നുയമലോകം പ്രാപിക്കാന്‍
വീര്‍ത്തും ചീര്‍ത്തും ആഗ്രഹം ബാക്കിയായി
നോക്കുകുത്തിപോല്‍ ശരീരം അനാഥമായി!