Wednesday, November 14, 2018

ക്ഷേത്രദര്‍ശനം

ക്ഷേത്രദര്‍ശനം പുണ്യം
ക്ഷേത്രത്തിനടുത്ത് വീട്
വീടിനകത്ത് പൂജാമുറി 
പ്രാര്‍ത്ഥന ഉപാസന

ശരീരം ക്ഷേത്രം
മനസ്സ് ശ്രീകോവില്‍
ആത്മാവ് പ്രതിഷ്ഠ
ശ്വാസം ഓംകാരമന്ത്രം


Sunday, November 4, 2018

മോക്ഷപ്രാപ്തി

എനിക്ക് മരിക്കണം
ഒറ്റച്ചരടില്‍ ഒറ്റയായി
ശ്വാസം കിട്ടാതെ 
ഒടുങ്ങിയ ജീവനായി

എനിക്ക് മരിക്കണം
റയില്‍പാളത്തില്‍ 
അരഞ്ഞുതീര്‍ന്ന
മാംസക്കഷണങ്ങളായി

എനിക്ക് മരിക്കണം
തണുത്ത ആഴങ്ങളില്‍
മുങ്ങിനിവര്‍ന്ന
ജലമരണമായി

എനിക്ക് മരിക്കണം
വെളുത്ത ഗുളികയാല്‍
കറുത്ത ഉറക്കത്തില്‍
അനന്തശയനമായി

എനിക്ക് മരിക്കണം
ആത്മഹത്യാമുനമ്പില്‍
ഒരിക്കലും വിറയ്ക്കാത്ത
ധീരനായ വിജയിയായി

എനിക്ക് മരിക്കണം
വിഷരുചിയില്‍
മധുരംപകര്‍ന്ന
ആത്മാവിന്റെ മോക്ഷമായി

എനിക്ക് മരിക്കണം
മോക്ഷപ്രാപ്തിക്കായി
പുറ്റുമൂടിയ തപസ്സിരുന്ന
മുമുക്ഷുവായി...!






വിശക്കുന്നവന്റെ വേദാന്തം

വിശക്കുന്നവനുമുമ്പില്‍
വേദാന്തം പറയരുത്
എന്തുകൊണ്ടെന്നാല്‍
അവന്റെ അന്തമില്ലാത്ത
വേദാന്തം മുഴുവനും വിശപ്പാണ്..
പ്രകൃതിയുടെ ഉള്‍വിളിയായി
നിലവിളിപോലെ വിശപ്പ്...!

വേദാന്തം അരച്ചുകലക്കിയ
വേദാന്തിയെക്കാള്‍
വേദത്തിന്റെ പൊരുള്‍
ഉരുക്കഴിക്കാന്‍ യോഗ്യന്‍...
വിശപ്പിന്റെ ഒരിക്കലും
അടങ്ങാത്ത കാളലറിഞ്ഞവന്‍..!

വിശന്നുമരിച്ചവന്റെ അസ്ഥികുടം
ഒരിക്കലും നിങ്ങളോട് ചിരിക്കില്ല
ദൈന്യം വിതയ്ക്കുന്ന 
കളകള്‍നിറഞ്ഞ കൊയ്ത്തുപാടം 
പോലെ വിളറ്‌യതാവും മുഖപടം..
ഒറ്റക്കാലില്‍ നില്‍ക്കുന്ന
വെള്ളക്കൊറ്റികളോ
ചുണ്ടുചോപ്പിച്ച പഞ്ചവര്‍ണ്ണകിളികളോ
അവിടെ ദേശാടനത്തിനു വരില്ല..!
മൃത്യുവിന്റെ കരങ്ങളില്‍ 
അഭയം പ്രാപിച്ചവന്റെ ആത്മാവാണത്.
ദൈവം പിഴച്ചുപെറ്റവന് 
അന്ത്യ അത്താഴം വിശപ്പിന്റെ ബലിച്ചോറാണ്...!

കൊടികളുടെ നിറങ്ങള്‍ 
എത്രമേല്‍ വാനില്‍പ്പാറിപ്പറന്നാലും
കൊടിയടയാളം പതിച്ച ശവക്കച്ച
അവന്റെ നെഞ്ചിനുമേല്‍ വിരിക്കില്ല.
ആദരാഞ്ജലിയുടെ നിറമന്ത്രം 
ആരും ഉരുവിടില്ല...
സ്വപ്‌നങ്ങളില്‍ വര്‍ണ്ണം നിറച്ചവന്
മരണത്തിന്റെ തിരശീലയില്‍ മടക്കം.

ഭരണഘടനയുടെ എഴുതപ്പെടാതെപോയ
പേജുകളാണ് അവന് ആശ്രയമാവുക....
പട്ടാളബൂട്ടുകളും തോക്കിന്‍പാത്തിയും
അവന്റെ വിശന്ന വയറിനുമേല്‍
അമൂര്‍ത്ത ചിത്രങ്ങള്‍ വരഞ്ഞിരിക്കും...!

വിശന്നുമരിച്ചവനെ ചരമക്കോളത്തില്‍
എങ്ങനെയാവും അടയാളപ്പെടുത്തുക?
വെളിപാടുപുസ്തകംപോലെ
വെളിപ്പെട്ട വാരിയെല്ലില്‍ ക്രൂശിതനായവന്‍...!
ഭ്രാന്തിയുടെ വിശന്നവയറിലെ
ഗര്‍ഭപാത്രത്തില്‍ ഇനിയൊരു ജന്മവും 
ഉരുപൊട്ടി, പാപിയുടെ ജന്മവുമായി
ഭൂമിയുടെ മടിത്തട്ടില്‍ പിറവികൊള്ളരുതേ...!!





Monday, October 8, 2018

പ്രണയം


കറുത്തിരുണ്ട നിന്റെ മിഴികളില്‍ 
മിന്നിമറിയുന്ന ഭാവങ്ങളില്‍..
നിന്റെ ഉയര്‍ന്ന നാസികയില്‍
നീ അറിയാതെ പുറപ്പെടുന്ന 
ശ്വാസനിശ്വാസങ്ങളില്‍...
ജെല്ലിപോല്‍ മധുരമാം 
നിന്‍ചുണ്ടുകളില്‍..
പാറിനടക്കുന്ന നിന്റെ 
മുടിയിഴകളില്‍...
നിമ്‌നോന്നതം വിടര്‍ന്ന 
മാറിടത്തില്‍..
പുക്കിള്‍ച്ചുഴികളില്‍ വട്ടമിട്ട 
രോമരാശിയില്‍...
നാഭിത്തടത്തില്‍ പടര്‍ന്ന 
വിയര്‍പ്പുനനവില്‍..
പൂവിതളില്‍ തേനൂറും 
ചെഞ്ചോറച്ചുവപ്പില്‍..
വെണ്ണക്കല്ലുപോല്‍ തിളങ്ങും 
കാല്‍വണ്ണയില്‍...
പവിഴംപോല്‍ വരിയായിരിക്കും 
കാല്‍വിരലുകളില്‍...
നിതംബംവഴി പൂത്തുലഞ്ഞ 
കേശഭാരത്തില്‍...
അലസമാം നിന്‍ ചലനത്തില്‍
കനംമൂടിയ നിന്‍ മൗനത്തില്‍
കളംകളംപൊഴിയും നിന്‍ വചനത്തില്‍
സുഗന്ധം പടരും നിന്‍ പുഞ്ചിരിയില്‍്
പകലിനെ വിഴുങ്ങും രാത്രിപോല്‍
നിന്നിലലിയുന്നു ഞാന്‍ ആ പ്രണയത്തില്‍...!



പിറന്ന മണ്ണില്‍

പത്തുമാസം കിടന്നൊരായിരുളിന്‍
ഗര്‍ഭഗൃഹത്തിന്‍ ഇടനാഴിയില്‍നിന്ന്
സുശോഭിതം തിളങ്ങും ഭൂമിയില്‍
പിറന്നു വീണൊരാനിമിഷനേരം..
പൊക്കിള്‍ക്കൊടി അറുത്തുമാറ്റവേ
വിങ്ങും ഹൃദയം തുടിച്ചുവോ..
മാതൃവാത്സല്യത്തിന്‍ തണുപ്പില്‍
അമ്മതന്‍കരതലം കോരിയെടുക്കവേ
സുരക്ഷിതമായ് പ്രാണന്‍ തുളിമ്പിയോ..
ആദ്യമായ് ചുണ്ടില്‍ നുണഞ്ഞൊരാ,
അമ്മിഞ്ഞപ്പാലിന്‍ നറുതേന്‍മണം
വിസ്മരിക്കുമോ ആയുസ്സില്‍..
മുട്ടിലിഴഞ്ഞും ഇരുന്നും നടന്നും
മണ്ണില്‍ കളിച്ചും കുളിച്ചും... 
മണ്ണില്‍ കിളിര്‍ത്തൊരാ പുല്‍ച്ചെടി-
ത്തണ്ണുപ്പില്‍ നഗ്നമാം പാദങ്ങള്‍..
എത്ര നടന്നാലും തീരാദൂരത്തെ
താണ്ടിയും തീണ്ടിയും കാലത്തിനൊപ്പം
പിന്നിലും മുന്നിലായ് നിശ്വാസവേളകള്‍..
പിറന്നമണ്ണിലായ് ആറടിമണ്ണിനായ്
കുതിക്കുന്നു ജീവന്‍ കൊതിയുമായ്
എത്ര ജീവനുകള്‍ കടന്നുപോയ്
ഈവഴിത്താരയില്‍ വ്യഥയുമായ്വൃഥാ..
പിറന്നമണ്ണിലായ് ഉറച്ചകാലുമായ്
ജീവിതം തീര്‍ക്കണം കണക്കുകള്‍..
ഇണയുമൊത്തു തീര്‍ത്തസ്വപ്‌നങ്ങള്‍
കളിചിരിയുടെ ധന്യമാംമുഹൂര്‍ത്തം
കുഞ്ഞുകാലുകള്‍ പിച്ചവയ്ക്കും
ചാണകമെഴുകിയ മുറ്റമാകയായ്..
ഓണം വന്നതും പൂക്കളിറുത്തതും
ഓണപ്പാട്ടും പൂവിളിയും പിന്നെയും..
തീര്‍ത്ഥാടനം കഴിഞ്ഞു പിന്‍വിളിപോല്‍
വീണ്ടുമെത്തുന്നു പിറന്നമണ്ണിലായ്..
സ്വന്തമായ് ആരുമില്ലെങ്കിലും 
സ്വയംനിറയുന്നു വാനോളമായ്
എത്ര ജന്മങ്ങള്‍ പോയ്മറഞ്ഞാലും
വിസ്മരിച്ചീടുമോ പിറന്നമണ്ണിന്‍
സുഗന്ധവും മഹത്വവും മാനവര്‍.

Sunday, September 16, 2018

പരാന്നഭോജികള്‍

പരാന്നഭോജികള്‍ നമ്മള്‍!
പരാന്നഭോജികള്‍ നമ്മള്‍!
കട്ടുമുടിച്ചും വിറ്റുതുലച്ചും
സുഖിച്ചുവാഴും കള്ളന്മാര്‍.
കള്ളുകുടിച്ചും പെണ്ണുപിടിച്ചും
അടക്കിവാഴും കൂതറകള്‍...
വയല്‍ നികത്തി.. മലകളിടിച്ചു..
വയര്‍ നിറയ്ക്കും മല്ലന്മാര്‍.
കുതികാല്‍ വെട്ടി മറുതലചാടി
നീണാള്‍ വാഴും രാജന്മാര്‍.
ചൈനക്കാരുടെ പേരുപറഞ്ഞു
പെറ്റുപെരുകും വ്യാജന്മാര്‍.
കൈകൂപ്പിയും താണുവണങ്ങിയും
വെളുക്കെച്ചിരിക്കും നേതാക്കള്‍.
പ്രളയദുരന്തം വന്നേപ്പിന്നെ
ഇരന്നിരിക്കും ഭരണക്കാര്‍..
പിച്ചച്ചട്ടിയില്‍ കയ്യിട്ടങ്ങനെ
ജനങ്ങളെവയറ്റത്തടിക്കുന്നു
കുടിയന്മാരുടെ പള്ളയ്ക്കിട്ടും
കൊടുത്തൊരുതള്ള് പ്രളയത്തില്‍.
പെട്രോളിന്റെ വിലയതുപിന്നെ
റോക്കറ്റുപോലെ കുതിക്കുന്നു...
നികുതിയിനത്തില്‍ കൊള്ളയടിക്കും
ജനദ്രോഹികളാം സര്‍ക്കാരും
വിഷം നിറച്ചൊരു പച്ചക്കറിയും
വിഷം പുരട്ടിയ കടല്‍മീനും
വിലയ്‌ക്കെടുക്കും മലയാളി
ഒരുനേരത്തെ ആഹാരത്തില്‍
ജീവിതകാലം ആതുരകാലം
നേരംകളയാന്‍ സീരിയലും
നേരംകൊല്ലാന്‍ കോമഡിയും
വിഡ്ഢികളാക്കും ചാനലുകള്‍
വാര്‍ത്തകള്‍ കേള്‍ക്കാന്‍,കാണാനും
ചാനലൊന്നു തുറന്നാലോ
പരസ്യം പരസ്യം ബഹളമയം
പ്രളയക്കെടുതി നടമാടുമ്പോള്‍
വെള്ളംപോലെ പരസ്യപ്രളയം
സ്‌പോണ്‍സര്‍മാരുടെ ഉള്ളംകയ്യില്‍
മറിയും ലോകം കീഴ്‌മേലായ്
വര്‍ഗീയതയുടെ പേരുപറഞ്ഞു
ജനങ്ങളെ ഭാഗം വയ്ക്കുന്നു.
സ്വന്തംകാര്യം നേടിയെടുക്കാന്‍
അന്യനെ ബലിയാടാക്കുന്നു..
പരാന്നഭോജികള്‍ നമ്മള്‍!
പരാന്നഭോജികള്‍ നമ്മള്‍!






Friday, September 7, 2018

മാനവികതയുടെ പുതിയ മുഖങ്ങള്‍

മനുഷ്യന്‍ മരിച്ചിട്ടില്ല; മനുഷ്യത്വവും
ജരാനരകള്‍ തിങ്ങിവിങ്ങിയ മനസ്സില്‍
നുരയ്ക്കും സ്‌നേഹത്തിന്‍ ജ്വാലാഗ്നി
കാമനകളടര്‍ന്നു മാനവികതയുടെ
മഹാകാവ്യം രചിക്കും പുതുമുഖങ്ങള്‍
അപരിചിതമാം മുഖങ്ങള്‍ ഞൊടിയിട
വേളയില്‍ മിത്രമായി ബന്ധുവായി
ഹൃദയഭിത്തിയെത്തൊട്ടു ചെരുവിരലാല്‍
ദേശഭേദം, ലിംഗഭേദം മറന്നൂ പുരുഷാരം
സഹജീവികള്‍ കൂടപ്പിറപ്പിനെപ്പോല്‍ 
നെഞ്ചോടുചേര്‍ത്തും മുറുകെപ്പിടിച്ചും..
എങ്ങനെ മറക്കും കാലാന്തരത്തില്‍
മഹാമാരിപോല്‍ പെയ്തിറങ്ങിയ
ദുരന്തമേ.. ഇഹലോകം വിട്ടുപോയോര്‍
ഉറ്റവര്‍ കുടപ്പിറപ്പുകള്‍ മറക്കുമോ
ആയുസ്സൊടുങ്ങുമാ നാള്‍വരെ
വെറുപ്പില്ല, സ്‌നേഹമാണമഖിലം...
പച്ചമൂടിയ പ്രകൃതിയെ ചുരന്നൊഴുകും
ചെറുനീര്‍ത്തടപ്രവാഹം വേഗമായി
പുഴയായി നദിയായി ഞൊടിയിടനേരം
കടലായി ചുഴിയായി ചുഴറ്റിയെറിഞ്ഞു-
ആയുഷ്‌കാലം സ്വരുകൂട്ടിയ സ്വപ്‌നങ്ങള്‍.
മനുഷ്യദേഹം ചെളിയില്‍ പുരണ്ടാലും
തെളിനീര്‍പോല്‍ പരിശുദ്ധമാം ആത്മ-
സ്വരുപം കണക്കെ തെളിയുമാം മന്ദസ്മിതം
പൂവും തളിരില കായ്ക്കും ചില്ലകള്‍
ആനന്ദനൃത്തമാടും കാനനച്ഛായകള്‍
മാനും മയിലും അരുമയാം മുയലും
ഗര്‍ജിക്കും സിംഹരാജനും വിഹരിക്കുമാ
ശുദ്ധവായുനിരഞ്ഞൊരാ കൊടുങ്കാടും
പൂര്‍വികര്‍ ജനിമൃതികള്‍ തീര്‍ത്തൊരാ
സ്ഥലികള്‍, സര്‍പ്പങ്ങള്‍ കുടിപ്പാര്‍ക്കും
കാവും നെയ്വിളക്കിന്‍ ചെറുനാളവും
എത്രമേല്‍ സ്‌നിഗ്ധമാം ഓര്‍മകള്‍
അമ്മയെ മറന്നൊരുജീവിതം കാമിപ്പാന്‍
വയ്യന്നൊരു വിധിനിര്‍ണയം സത്യമായി
പ്രകൃതിയാം സത്യസ്വരൂപം തന്‍മക്കളെ
കാക്കും സ്വയംഹത്യചെയ്തന്നാകിലും
കാക്കണം നിന്നെ ഏല്പിച്ചൊരാച്ചുമതല
വരുംതലമുറയ്ക്കു കാണിക്കപോല്‍..
പോറലേക്കരുത് ഒരുമാത്രയെങ്കിലും
മറവിയായ് മനുഷ്വത്വമെന്ന ചതുരാക്ഷരം.


Wednesday, August 29, 2018

അമ്മയോര്‍മ

അമ്മയോര്‍മ

അമ്മയൊഴുകുന്നു
പുഴയായി കടലായി
അലിയുന്നു കാറ്റായി
പെയ്യുന്നു മഴയായി
കുളിരായി കൂട്ടായി
മണമായി മലരായി
തെളിനീരിന്‍ കണ്ണാടിപോല്‍
തൊട്ടുനില്‍ക്കുന്നു
ഹൃദയത്തിനടുത്തായി
വിരല്‍സ്പര്‍ശമായി
ഒഴുകുന്ന ചോരപോല്‍
ചൂടായി ചുറ്റിവരിയുന്നു
സനേഹത്തിന്‍പാല്‍ക്കടല്‍..
മറവിതന്‍ ആഴങ്ങളില്‍
പോയിമറഞ്ഞാലും 
ഉയരുന്നു ഓര്‍മതന്‍
ഓളപ്പരപ്പില്‍ നിഴലായി
ഉണര്‍വിലും ഉറക്കിലും...

വെള്ളപ്പൊക്കം

മനസ്സിലെ
അഴുക്കത്രേയും
ഒലിച്ചേപോയി..
നാടും നഗരവും
നിറഞ്ഞേപോയി..
ഉച്ചനീചത്വങ്ങൾ
അലിഞ്ഞേപോയി..
വെറുപ്പും വിദ്വേഷവും
മറഞ്ഞേപോയി..
ശങ്കരൻ തെങ്ങേന്ന്
ഇറങ്ങി വന്നേ..
കുന്പിളിൽ കോരന്
വയർ നിറഞ്ഞേ..
വറ്റിയ പുഴയെല്ലാം
നിറഞ്ഞേ കവിഞ്ഞേ..
പാടത്ത് പണിഞ്ഞാല്
വരന്പത്ത് കൂലിയാണേ..
മണ്ണീനേം പെണ്ണീനേം
മറന്നാല് ഭൂമിയിൽ
പ്രളയം വന്നേപോം...

Wednesday, August 22, 2018

പ്രളയപ്രഹേളിക

പ്രളയപ്രഹേളിക
പ്രളയം ഇരമ്പിയാര്‍ത്ത് നടവഴിയിലൂടെ
ഉറക്കത്തിന്റെ കറുത്ത ഇടനാഴിയില്‍
രൗദ്രഭാവം പൂണ്ട് ഗര്‍ജ്ജിക്കുന്നു
പുഴയും കടന്നു ഇടവഴി നിറച്ച് പാതയിലും
വയലും വരമ്പും കടന്നു പറമ്പിലൂടെ
പടിപ്പുരവാതില്‍ തച്ചുടച്ച് കലമ്പിയാര്‍ത്ത്
വെട്ടിപ്പിടിച്ചും നക്കിത്തുടച്ചും ചെളി ഛര്‍ദിച്ച്...
നാടും നഗരവും പിന്നെ ഗ്രാമത്തിന്‍ തരളിതമാം
സ്വച്ഛതയും, സംഹാരതാണ്ഡവത്തിന്‍
കരാളഹസ്തത്താല്‍ ഗളഹസ്തം ചെയ്തു
നിലവിളിയും തേങ്ങലും മുളയിലേ നൂള്ളി
മാംസപിണ്ഡങ്ങളെ കോരിയെടുത്ത്
മണ്ണിലൂടെ ഉരുട്ടിയും മലയിലൂടെ വരട്ടിയും
ജീവിതം തച്ചുടച്ചും ജീവനെ കവര്‍ന്നും...
ഇരുകാലിയും നാല്‍ക്കാലിയും ജീവനെ
പുണര്‍ന്നു, കൂടെപ്പിറപ്പിനെ കൊക്കിലായൊതുക്കി
പിറന്ന നാടിനും വീടിനും യാത്ര ചൊല്ലാതെ
കദനങ്ങള്‍ വാരിവിതറി വറുതിയെ കൂട്ടിരുത്തി...
അന്ത്യയാമത്തിലെ കളകളഗര്‍ജനം കേട്ടുണര്‍ന്ന
പൈതലിന്‍ കഴുത്തോളമാം വെള്ളക്കെട്ടുമായി
ഞെട്ടിയുണര്‍ന്ന അമ്മതന്‍ വെപ്രാളവും
ചാടിയെണീറ്റു കുഞ്ഞിനെ വാരിപ്പുണര്‍ന്ന്
കിട്ടിയ ഏറ്റംപ്രിയമാം വസ്തുവകയുമായി
ഇരുട്ടിന്‍ കയത്തിലേക്ക് ചാടിപ്പുറപ്പെട്ടു..
എരിതീയില്‍നിന്ന് വറച്ചട്ടിയിലേക്കെന്നപോല്‍
ചുറ്റിലും ഇരുട്ടും പ്രളയത്തിന്‍ കുത്തൊഴുക്കും
ഒറ്റരാവിലായ് തീര്‍ത്തു കരയിലായ് കടലുകള്‍
പുഴകള്‍ വീര്‍ത്തുചത്തൊരു പശുവിന്‍രൂപമായ്
കാനനഛായകള്‍ വെറിപൂണ്ട യക്ഷിയായ്
മണ്ണിലായ് തേറ്റകള്‍ ആഴ്ത്തി ചോരയൂറ്റുന്നു..
അണ്ണാക്ക് തുറന്നണകള്‍ ഒന്നൊന്നായ് ചീറ്റി
ആഴിത്തീര്‍ത്തൊരു ചുഴികളായ് ചുറ്റിലും
അമ്മയും മക്കളും വേറെവേറെയൊഴുകി
കിട്ടിയ കച്ചിത്തുരുമ്പില്‍ ജീവനെ കോര്‍ക്കാന്‍
ഏന്തിവലിഞ്ഞു വിഫലമായി തളര്‍ന്നൊരാ
പൊന്‍വളയിട്ട കൈകള്‍ വാഴത്തണ്ടുപോല്‍
വാര്‍ധക്യം തളര്‍ത്തിയ ജന്മങ്ങള്‍ എന്തു
ചെയ്യേണ്ടെന്നു ഗണിക്കാതെ മിഴിച്ച കണ്ണുമായ്
പരസഹായത്തിനായി കേഴുന്നു ഒച്ചയില്ലാതെ..
സ്വപ്‌നങ്ങള്‍ തീര്‍ത്തൊരാ സൗധങ്ങളും
വിറ്റുപെരുക്കിത്തീര്‍ത്തൊരാ നാലുചുമരും
ക്ഷണനേരം കാണ്‍കെ മണ്ണോടുചേരുന്നു
അല്പജീവനാം പ്രാണികള്‍ മൃഗങ്ങളും
തേങ്ങുന്നു പ്രാണന്റെ കണക്കുതീര്‍പ്പിനായ്
പൊങ്ങുന്നു ജലം ആശങ്കയായ് മലയോളം
ഉരുള്‍പൊട്ടി ഉരുളയായ് മണ്ണും മരങ്ങളും
പ്രകൃതിയുടെ വസ്താക്ഷേപം കണക്കെ
ആരോ അഴിക്കുന്നു ചേലയായ് ചോലയും
മണ്ണും പാറയും വെള്ളവും കുത്തഴിഞ്ഞ്...
ധൃതരാഷ്ട്രാലിംഗനംപോല്‍ പിളരുന്നു ഭൂമി
പാടവും പാതയും വയല്‍ വരമ്പും തൊടികളും
മാനമോ മേഘാവൃതം ഒറ്റകൊമ്പനെപ്പോല്‍
അലറുന്നു മസ്തകം ചുഴറ്റി നാലുദിക്കിലായി
നാഴികകളങ്ങനെ കഴിഞ്ഞിടുന്നു ദിവസങ്ങളായി
പൊന്തുന്നു ശവങ്ങള്‍ ഭീതിയായ് പിന്നെയും
എണ്ണുന്നു പെരുകുന്നു ശതം ദശകങ്ങളായി
സഹായഹസ്തങ്ങള്‍ നിര്‍ലോഭം ലഭിച്ചീടിലും
മറവിലായി മറയിലായി ബാക്കിയാവും തേങ്ങല്‍!
ഒത്തൊരുമിച്ചു തീര്‍ത്തൊരാ രാവണക്കോട്ട
പേര്‍ത്തും ചേര്‍ത്തും രക്ഷിച്ചു ജീവനെ
സ്‌നേഹത്താല്‍ തീര്‍ത്തൊരാ ആശ്വാസഭവനത്തില്‍
ദരിദ്രാധനികരെന്ന വേര്‍തിരിവുകള്‍ മാഞ്ഞു
തെളിഞ്ഞു മാനവസ്‌നേഹത്തിന്‍ തിളക്കം
വൃദ്ധസദനത്തില്‍ കാണാതെ പോകയാം
വൃദ്ധരാം മാതാപിതാക്കളെ, വീടുകള്‍ വിട്ടു
പോയൊരാ മക്കള്‍ കണീരോടാശ്ലേഷിപ്പിതു..
വെറുപ്പിന്റെ കോട്ടകള്‍ കെട്ടിയ സഹോദരര്‍
എത്തിയാലംബം തീര്‍ത്ത ശരണാലയങ്ങളില്‍
ഒത്തുതീര്‍ക്കുന്നു ദേഷ്യവും കോപവും...
ലക്ഷവും കോടിയുമായി പണപ്രവാഹം
ലോകത്തിന്‍ നാനാതുറകളില്‍നിന്നുമായി
കെട്ടണം പണിയണം പുതിയൊരു കേരളഭൂമി
താഴെയായല്ല; ഭാരതഭൂവിന്‍ നെറുകയിലായി
കേരളമെന്നു കേട്ടാല്‍ തിളക്കുന്ന ചോര
ഒഴുകണം ഭാരതമാതാവിന്‍ ഞരമ്പുകളില്‍...!

Sunday, July 22, 2018

മഴക്കാലം

ചന്നം ചിന്നം പെയ്യുന്നൂ മഴ
തന്നം പിന്നം കുളിരുന്നൂ മനം
ഛന്നം ഛിന്നം വെട്ടുന്നൂ ഇടി
അല്ലം വല്ലം പിളര്‍ക്കുന്നൂ മിന്നല്‍

തുഞ്ചത്തും തുമ്പത്തും തുള്ളി-
ക്കളിക്കുന്നു തുള്ളികള്‍ തള്ളലായ്
മാനത്തും മനസ്സിലും പെയ്യുന്നു
കുളിരായ് തളിരായ് തരളമായ്

ഋതുമതിയായ് ഭൂമിയും നാരിയും
വെമ്പുന്നു വിത്തിനായ് ആര്‍ദ്രമായ്
കൊമ്പുകോര്‍ക്കുന്നു കാലികള്‍
പാടവരമ്പിലായ് ചെളിയില്‍ പുതഞ്ഞ്

തുള്ളുന്നു മനം വിറയ്ക്കുന്നു തനുവും
കോമരം പോലെ, ചിലങ്കകള്‍ ചിലമ്പുന്നു
കാറ്റിലാടുന്നു പൂവുകള്‍ കായ്കള്‍
തുമ്പികള്‍ പാറിപ്പറക്കുന്നു വാനിലായി

വര്‍ഷംപോയ്മറഞ്ഞാലും മറക്കില്ല 
കതിരു കൊയ്യും മഴക്കാലം
വരണ്ടഭൂമിയെ തിരണ്ടുമാക്കാലം
തീണ്ടാരിയെപ്പോല്‍ പൊറുത്തകാലം.

ജീവിതപ്പാതകള്‍

മഴക്കുടയുമായ് മൂകമാം 
വഴിയിലൂടന്തമില്ലാ യാത്ര
കാടിന്‍ കറുപ്പും 
ചേറിന്‍ ചെമപ്പുമായ്
യാത്രകള്‍.. യാത്രികര്‍..
ജോലിയാം ഭാരവും 
കാലമോ ഘോരവും
കൂട്ടിനായി നിഴലുമായ്
ദൂരമായി നീണ്ടുപോം
ജീവിതപ്പാതകള്‍...
പതിയിരിക്കും മൃത്യുവോ
പതിവിലായ് പിന്നിലായ്
ഓര്‍ക്കുവാന്‍ കേള്‍ക്കുവാന്‍
മറന്നുപോയൊരാ വാക്കുകള്‍
തേഞ്ഞരഞ്ഞ വഴികളില്‍
വള്ളിപോയ ചെരുപ്പുകള്‍
കളഞ്ഞുപോയ സൗഹൃദം
തുന്നിയടര്‍ന്ന വിസ്മയം
പേക്കിനാവുകള്‍ നാവു
നീട്ടുന്നു, രുദ്രതാളം ചവിട്ടുന്നു
ഉണരുന്നു പ്രഭാതം വീണ്ടും
പാതിവെന്ത ശരീരമായ്
തുടിക്കുന്നു ഹൃദയം മന്ദമായ്
വിയര്‍പ്പുകണങ്ങളാല്‍ നനഞ്ഞ്...



ഗ്രാമ്യഭംഗി

പച്ചപ്പട്ടു പുതച്ചൊരു നാട്ടിന്‍പുറമൊരു
നന്മകള്‍ വാഴും ജനതതിപ്പെരുമയും
തെങ്ങിന്‍ചോലകള്‍ മറക്കുടയായ്
താറുവിരിച്ചൊരു പാതയിലൂടെ
അക്ഷരജ്ഞാനം ആവാഹിക്കാന്‍
വരിവരിയായി... നിരനിരയായി...
ശുദ്ധം - വായുവും തെളിനീര്‍ വെള്ളവും
കിളിയുടെ പാട്ടും കളിയുടെ കേളിയും
ഒത്തൊരുമിച്ചൊരു ഗാനം പാടി
ഉയിര്‍ക്കുക ഭൂമിയില്‍ പുതുനാമ്പായ്
ചേരുക സംഘം പുതുശക്തിക്കായ്
അഴകിന്നലയായ്, തുരുത്തായ് ഗ്രാമം
സ്വപ്‌നം വിതയ്ക്കും കൊയ്യും വയലുകള്‍
നാളെ പുലരും പുതിയൊരു പുലരി
കോര്‍ക്കുക കൈകള്‍ സ്‌നേഹച്ചരടില്‍...

താമരപ്പൊയ്ക

താമരപ്പൊയ്കയില്‍ താഴ്ന്നിറങ്ങി
ഒരു കയ്യില്‍ താമരപ്പൂവുമായി
മറുകയ്യില്‍ മാസ്മരചിത്രശലഭം
സുസ്‌മേരവദനയായ് നിന്നിടുന്നു

പച്ചയില്‍ ആമ്പലിനിലകളേറെ
സൂര്യകിരണത്താല്‍ വെയിലുകാഞ്ഞൂ
ആകാശനീലിമ പ്രതിച്ഛായയും
സ്‌നിഗ്ധം, മുഗ്ധമാം മുഖച്ഛായയും

എന്തൊരു കൗതുകമീ കാഴ്ചവട്ടം
കണ്ണിനാനന്തമാം കുളിരേകുന്നു
മുട്ടോളം വെള്ളത്തില്‍ അംഗനയും
തലയോളം വെള്ളത്തില്‍ നിഴലാട്ടവും

എന്തു മനോഹരമീ ഗ്രാമ്യഭംഗി
അനുഗ്രഹീതര്‍ നമ്മള്‍ അതിഥികള്‍
അമ്മയാം ഭൂമിയുടെ മടിത്തട്ടിലായ്
വസിക്കുക ആയുസ്സിന്‍ അറ്റംവരെ