Wednesday, November 14, 2018

ക്ഷേത്രദര്‍ശനം

ക്ഷേത്രദര്‍ശനം പുണ്യം
ക്ഷേത്രത്തിനടുത്ത് വീട്
വീടിനകത്ത് പൂജാമുറി 
പ്രാര്‍ത്ഥന ഉപാസന

ശരീരം ക്ഷേത്രം
മനസ്സ് ശ്രീകോവില്‍
ആത്മാവ് പ്രതിഷ്ഠ
ശ്വാസം ഓംകാരമന്ത്രം


Sunday, November 4, 2018

മോക്ഷപ്രാപ്തി

എനിക്ക് മരിക്കണം
ഒറ്റച്ചരടില്‍ ഒറ്റയായി
ശ്വാസം കിട്ടാതെ 
ഒടുങ്ങിയ ജീവനായി

എനിക്ക് മരിക്കണം
റയില്‍പാളത്തില്‍ 
അരഞ്ഞുതീര്‍ന്ന
മാംസക്കഷണങ്ങളായി

എനിക്ക് മരിക്കണം
തണുത്ത ആഴങ്ങളില്‍
മുങ്ങിനിവര്‍ന്ന
ജലമരണമായി

എനിക്ക് മരിക്കണം
വെളുത്ത ഗുളികയാല്‍
കറുത്ത ഉറക്കത്തില്‍
അനന്തശയനമായി

എനിക്ക് മരിക്കണം
ആത്മഹത്യാമുനമ്പില്‍
ഒരിക്കലും വിറയ്ക്കാത്ത
ധീരനായ വിജയിയായി

എനിക്ക് മരിക്കണം
വിഷരുചിയില്‍
മധുരംപകര്‍ന്ന
ആത്മാവിന്റെ മോക്ഷമായി

എനിക്ക് മരിക്കണം
മോക്ഷപ്രാപ്തിക്കായി
പുറ്റുമൂടിയ തപസ്സിരുന്ന
മുമുക്ഷുവായി...!






വിശക്കുന്നവന്റെ വേദാന്തം

വിശക്കുന്നവനുമുമ്പില്‍
വേദാന്തം പറയരുത്
എന്തുകൊണ്ടെന്നാല്‍
അവന്റെ അന്തമില്ലാത്ത
വേദാന്തം മുഴുവനും വിശപ്പാണ്..
പ്രകൃതിയുടെ ഉള്‍വിളിയായി
നിലവിളിപോലെ വിശപ്പ്...!

വേദാന്തം അരച്ചുകലക്കിയ
വേദാന്തിയെക്കാള്‍
വേദത്തിന്റെ പൊരുള്‍
ഉരുക്കഴിക്കാന്‍ യോഗ്യന്‍...
വിശപ്പിന്റെ ഒരിക്കലും
അടങ്ങാത്ത കാളലറിഞ്ഞവന്‍..!

വിശന്നുമരിച്ചവന്റെ അസ്ഥികുടം
ഒരിക്കലും നിങ്ങളോട് ചിരിക്കില്ല
ദൈന്യം വിതയ്ക്കുന്ന 
കളകള്‍നിറഞ്ഞ കൊയ്ത്തുപാടം 
പോലെ വിളറ്‌യതാവും മുഖപടം..
ഒറ്റക്കാലില്‍ നില്‍ക്കുന്ന
വെള്ളക്കൊറ്റികളോ
ചുണ്ടുചോപ്പിച്ച പഞ്ചവര്‍ണ്ണകിളികളോ
അവിടെ ദേശാടനത്തിനു വരില്ല..!
മൃത്യുവിന്റെ കരങ്ങളില്‍ 
അഭയം പ്രാപിച്ചവന്റെ ആത്മാവാണത്.
ദൈവം പിഴച്ചുപെറ്റവന് 
അന്ത്യ അത്താഴം വിശപ്പിന്റെ ബലിച്ചോറാണ്...!

കൊടികളുടെ നിറങ്ങള്‍ 
എത്രമേല്‍ വാനില്‍പ്പാറിപ്പറന്നാലും
കൊടിയടയാളം പതിച്ച ശവക്കച്ച
അവന്റെ നെഞ്ചിനുമേല്‍ വിരിക്കില്ല.
ആദരാഞ്ജലിയുടെ നിറമന്ത്രം 
ആരും ഉരുവിടില്ല...
സ്വപ്‌നങ്ങളില്‍ വര്‍ണ്ണം നിറച്ചവന്
മരണത്തിന്റെ തിരശീലയില്‍ മടക്കം.

ഭരണഘടനയുടെ എഴുതപ്പെടാതെപോയ
പേജുകളാണ് അവന് ആശ്രയമാവുക....
പട്ടാളബൂട്ടുകളും തോക്കിന്‍പാത്തിയും
അവന്റെ വിശന്ന വയറിനുമേല്‍
അമൂര്‍ത്ത ചിത്രങ്ങള്‍ വരഞ്ഞിരിക്കും...!

വിശന്നുമരിച്ചവനെ ചരമക്കോളത്തില്‍
എങ്ങനെയാവും അടയാളപ്പെടുത്തുക?
വെളിപാടുപുസ്തകംപോലെ
വെളിപ്പെട്ട വാരിയെല്ലില്‍ ക്രൂശിതനായവന്‍...!
ഭ്രാന്തിയുടെ വിശന്നവയറിലെ
ഗര്‍ഭപാത്രത്തില്‍ ഇനിയൊരു ജന്മവും 
ഉരുപൊട്ടി, പാപിയുടെ ജന്മവുമായി
ഭൂമിയുടെ മടിത്തട്ടില്‍ പിറവികൊള്ളരുതേ...!!