Sunday, July 22, 2018

ജീവിതപ്പാതകള്‍

മഴക്കുടയുമായ് മൂകമാം 
വഴിയിലൂടന്തമില്ലാ യാത്ര
കാടിന്‍ കറുപ്പും 
ചേറിന്‍ ചെമപ്പുമായ്
യാത്രകള്‍.. യാത്രികര്‍..
ജോലിയാം ഭാരവും 
കാലമോ ഘോരവും
കൂട്ടിനായി നിഴലുമായ്
ദൂരമായി നീണ്ടുപോം
ജീവിതപ്പാതകള്‍...
പതിയിരിക്കും മൃത്യുവോ
പതിവിലായ് പിന്നിലായ്
ഓര്‍ക്കുവാന്‍ കേള്‍ക്കുവാന്‍
മറന്നുപോയൊരാ വാക്കുകള്‍
തേഞ്ഞരഞ്ഞ വഴികളില്‍
വള്ളിപോയ ചെരുപ്പുകള്‍
കളഞ്ഞുപോയ സൗഹൃദം
തുന്നിയടര്‍ന്ന വിസ്മയം
പേക്കിനാവുകള്‍ നാവു
നീട്ടുന്നു, രുദ്രതാളം ചവിട്ടുന്നു
ഉണരുന്നു പ്രഭാതം വീണ്ടും
പാതിവെന്ത ശരീരമായ്
തുടിക്കുന്നു ഹൃദയം മന്ദമായ്
വിയര്‍പ്പുകണങ്ങളാല്‍ നനഞ്ഞ്...



No comments:

Post a Comment