ചോദ്യശരങ്ങളില്‍ മുറിവേറ്റു വിഴുന്നത് ഉത്തരങ്ങളാണ്. അല്ലെങ്കില്‍ ഉത്തരം പറയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരും. ചോദ്യം ചെയ്യപ്പെടുന്നതില്‍ നിന്നുള്ള മോചനമാണ് - മനസ്സില്‍ ജനനം മുതല്‍ സ്വരുകൂട്ടിയ, രാകി മിനുക്കിയ, ആവനാഴിയിലെ അമ്പുപോലെ കരുതി വച്ച, നമ്മുടെ സ്വന്തമായ ചോദ്യശരങ്ങളുടെ ആയുധപുര. അതിനൊന്നു തീ കൊളുത്തുകയെ വേണ്ടൂ ആളിപ്പടരാന്‍. ഇതുവരെ ചോദിച്ച ചോദ്യങ്ങള്‍ക്കോ, പറഞ്ഞ ഉത്തരങ്ങള്‍ക്കോ ബദലാവില്ല മനസ്സിലെ അണയാത്ത തീച്ചൂളയില്‍ നിന്നും ആളി ഉയരുന്ന ചോദ്യശരങ്ങള്‍ക്ക്.
മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വര്‍ണ്ണത്തിന്റെയും,
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത മനുഷ്യനിര്‍മ്മിത ബങ്കറുകള്‍ തീര്‍ത്ത കുഴിയിടങ്ങളില്‍ നിന്നും,
ചോദ്യം ചെയ്തും ഉത്തരം പറയുന്നതിനുമുമ്പ് വിധി പ്രസ്താവിക്കുകയും ചെയ്ത മനുഷ്യന്റെ കറുത്ത കാലം. ചോദ്യം ചോദിച്ച് വിയര്‍പ്പിക്കുകയും ആ വിയര്‍പ്പില്‍ ശരീരത്തെ കുളിപ്പിച്ചു നിര്‍ത്തുകയും ആ കാഴ്ചയെ നേരംപോക്കിന്റെ കോട്ടുവായിടലില്‍ കരുതലാക്കിയും മനുഷ്യന്‍ ആഘോഷമാക്കുന്നു.
ആദ്യം പേര് ചോദിച്ചും പിന്നെ ഇന്റര്‍വ്യൂ നടത്തിയും ചോദ്യങ്ങളെ നേരിടാന്‍ പ്രാപ്തമാക്കുന്ന സമൂഹവും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ വിധിക്കപ്പെട്ട പാവം മനുഷ്യക്കോലങ്ങളും.
ചോദ്യങ്ങള്‍ക്ക് ഉത്തരം പോലെ തന്നെ ഉത്തരത്തിന്റെ അളവിലും തൂക്കത്തിലും തല്‍കാന്‍ സാധിക്കുമാകുന്ന മറുചോദ്യങ്ങള്‍ക്ക് പറയാനുള്ളത് നഷ്ടപ്പെട്ട തന്റെ ശക്തിയും ക്ഷയവുമാണ്. നിങ്ങള്‍ക്ക് ഒരാളെ ഉത്തരം പറഞ്ഞ് സന്തോഷിപ്പിച്ച് തൃപ്തിപ്പെടുത്താവുന്നതുപോലെ മറുചോദ്യങ്ങളുടെ കയ്പനീര്‍കൊണ്ടു ഒരു പരാജിതന്റെ സ്ഥാനത്ത് വിജേതാവിനെ പ്രതിഷ്ഠിക്കാമെന്നുള്ള സൂത്രമാണ്. ഉത്തരങ്ങളൊക്കെ ആദ്യമേ പാകചെയ്ത കലവറയാണ് മനസ്സ്. അതില്‍ കവിഞ്ഞ ഒരു ഉത്തരം പ്രതീക്ഷിക്കുകയുമരുത്. എന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യവുമായി ഭേധ്യം ചെയ്യുന്ന സങ്കടകരമായ കാഴ്ച നെഞ്ചുപൊള്ളുന്നതാണ്.
തുറന്നുവച്ച ഹൃദയത്തെ കാണാതെ പോകുകയും വീണ്ടും വീണ്ടും മുട്ടുവിന്‍ തുറക്കപ്പെടും എന്ന അര്‍ത്ഥത്തില്‍ മണ്ടിനടക്കുന്ന അവസ്ഥയില്‍, ഒരു വാക്കിനാല്‍ കൊളുത്തി വയ്ക്കാന്‍ പറ്റാത്ത മറ്റൊരു അവസ്ഥയും. സ്വന്തം ഹൃദയത്തെ ചെമ്പരത്തിപ്പൂവാണെന്ന് ധരിക്കുന്ന മൗഢ്യം. മറ്റൊരാളുടെ ഹൃദയത്തെ അറിയാന്‍ കഴിയാത്തതും സ്വന്തം ഹൃദയത്തെ അറിയിക്കാന്‍ പറ്റാത്തതുമായ തുലാസിന്റെ യാന്ത്രികത്വം എത്രമേല്‍ ശ്വാസഗതിയെ ബന്ധനത്തിലാക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. കണ്ണാടിക്കൂടുകള്‍ ദൃശ്യമാക്കുന്ന മായികപ്രപഞ്ചത്തില്‍, അതിനേക്കാള്‍ മാന്ത്രികമായ മാനസ്സിക പ്രപഞ്ചത്തെ ഒതുക്കാന്‍ ആര്‍ക്കാണ് സാധിക്കുക. മൗനം ഭജിച്ച്, പാതിയടഞ്ഞ കണ്ണുമായി തന്റേതു മാത്രമായവര്‍ക്കുമുന്നില്‍ താല്‍ക്കാലികമായ നിര്‍വ്വികാരതയുടെ തോടുനുള്ളില്‍ കരുതിയിരിക്കുമ്പോഴും, ആ തോടിനെ അടര്‍ത്തുന്ന ഒരു ശബ്ദത്തെ, പ്രാര്‍ത്ഥനയാല്‍ മനസ്സുകൊണ്ടു ധ്യാനിക്കുന്ന, ഒരപൂര്‍വ്വനിമിഷത്തെയും വരഞ്ഞെടുക്കുക പ്രയാസമായിരിക്കും.
ദേശാടനക്കിളികളുടെ മനോഭാവത്തോടെ ഭൂമിയുടെ അധീശത്വത്തില്‍ നിന്നും മുക്തരായി, ആകാശത്തിന്റെ അധിപന്മാരായി, മേഘശഖലങ്ങളില്‍ പാറിപ്പറക്കുന്ന തുമ്പികളുടെ ഭാരമില്ലായ്മ തീര്‍ക്കുന്ന ആവാലതികളെ കേള്‍ക്കാതിരിക്കുന്നതും പറഞ്ഞുതീര്‍ക്കാനാവുന്നതല്ല. കാത്തിരിപ്പിന്റെ വേദനയെ എത്രമേല്‍ നഖക്ഷതമേല്‍പ്പിച്ച് മുറിപ്പെടുത്തിയാലും, ചിലപ്പോള്‍ അത് ഉണങ്ങികരിഞ്ഞ കമ്പളം പുതച്ചാലും തിരിച്ചറിയപ്പെടാതെ പോകുന്ന ദുര്‍നിമിഷം. സ്‌നേഹം വഴിവാണിഭക്കാരുടെ ചാക്കുകെട്ടുകളിലോ അവരുടെ പണപ്പെട്ടിയ്ക്കകത്തോ അന്വേഷിച്ച് വിലപ്പട്ടികയുടെ പ്രാസം തെറ്റാതെയുള്ള വടിവൊത്ത അക്ഷരവും അക്കങ്ങളും സമ്മേളിക്കുന്ന കറുത്ത ബോര്‍ഡിന്റെ ചുറ്റളവില്‍ കണ്ടെത്താന്‍ സാധിക്കുന്നതല്ല.
എന്നിട്ടും, ഇത്രയായിട്ടും വീണ്ടും വീണ്ടും സ്വന്തം നഷ്ടപ്പെടലിന്റെ ത്യാഗമനസ്സോടെ, കവര്‍ന്നെടുക്കാനുള്ള ത്വരയടങ്ങാത്ത വാഗ്ദാനപ്പെരുമഴയ്ക്കുപകരമായി, സ്വന്തം മനസ്സിനെ നിന്റെ നഷ്ടപ്പെട്ട ബാല്യ-കൗമാര-യൗവനകാന്തിയ്ക്ക് വരവുവയ്ക്കാനായി, എന്റെമാത്രമായി കരുതി വയ്ക്കപ്പെട്ട അമൂല്യനിധികളായ വളപ്പൊട്ടുകള്‍ മുതല്‍ നിദ്രാവിഹീനരാവുകളില്‍ കണ്ട സ്വപ്‌നങ്ങള്‍ വരെ മജ്ജയും മാംസവുമായി പങ്കിടാനോ മുഴുവനായും തീറെഴുതാനും തയ്യാറാകുന്ന കീഴടങ്ങലിന്റെ പരിപൂര്‍ണ്ണത. ആ വിവശത എത്രമേല്‍ സംതൃപ്തവും സായൂജ്യവും പ്രദാനം ചെയ്യുമെന്ന് ബലിക്കല്ലില്‍ ഒഴുകിയൊലിച്ച ചോരമണം മാറാത്ത സത്യമായി വിളിച്ചുപറയുന്നു.
അതിനുപകരമായി നല്‍കേണ്ടതു മറ്റൊന്നുമല്ല. ഒരിക്കലും ഋതുഭേദങ്ങളില്‍ മാറിയൊളിക്കാത്ത സ്‌നേഹത്തിന്റെ പരിമളം തൂകുന്ന, ഹൃദയമിടിപ്പിനെ സാന്ദ്രമാക്കുന്ന ഒരു മഞ്ഞുകാലം. പൂവിലും പുല്ലിലും ഉറഞ്ഞിരിക്കുന്ന മഞ്ഞുകണത്തിന്റെ നൈര്‍മല്യം പോലെ, മനസ്സിന്റെ അകതാരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചുകന്ന സ്ഫടികതാരകമായി ജ്വലിച്ചുനില്‍ക്കണം-നിന്നോടുകൂടെ എന്നേക്കുമായി.