Thursday, January 3, 2013

അഭയാര്‍ത്ഥി

അകന്നുപോയവരില്‍ 
അവശേഷിച്ചവര്‍
അഭയാര്‍ത്ഥികള്‍.
ഒരിക്കലും ലഭിക്കാത്ത
അഭയം: പ്രതീക്ഷ.

ആശയുടെ അണയാത്ത
ആവേശവുമായി
അവസാനത്തിന്റെ
ആരംഭത്തിലേക്ക്
ഒരു പലായനം.

ആരും ആരെയും
തിരിച്ചറിയുന്നില്ല.
അനുഭവങ്ങള്‍
പങ്കുവെക്കുന്നില്ല.

കണ്ണും കാതും
നഷ്ടമായ ഇരുകാലികള്‍
ഒറ്റയും തെറ്റയുമായി
അലഞ്ഞും തിരിഞ്ഞും
കാലടിപ്പാടുകള്‍
ബാക്കിയാക്കി,
അദൃശ്യതയിലേക്ക്
ഒരു അന്ത്യയാത്ര.

പരിചയപ്പെടുത്തലിന്‍
വേവലാതിയില്ലാതെ,
സൗഹൃദത്തിന്‍
ഭാണ്ഡമില്ലാതെ.
മങ്ങിയ കാഴ്ചകള്‍
പൊടിപ്പും തൊങ്ങലും
തുന്നാത്ത ഓര്‍മ്മയായി

മുമ്പേ പോയവരുടെ
കാലടിപാടുകള്‍
പിമ്പേ ഗമിക്കവര്‍ക്ക്
വഴിവിളക്കായി

രക്തധമനികളില്‍
എരിയുന്ന ചുടലയില്‍
നിന്നണായാതൊഴുകുന്നു
വിയര്‍പ്പുകണം ധാരയായി

കരംപിടിച്ചും കരംഗ്രഹിച്ചും
ചുമടുതാങ്ങിയും തൂക്കിയും
പിറവിയുടെ ആദ്യവും
അന്ത്യവും മദ്ധ്യവും പേറി

കാടും മലകളും 
കല്ലും മുള്ളുകളും
പാദമറിയാതെ
മുറിഞ്ഞും മറിഞ്ഞും
എത്ര ദുരങ്ങള്‍ താണ്ടി
ഇനിയുമെത്ര താണ്ടണം?

-------------1996









No comments:

Post a Comment