Monday, June 27, 2016

മഴ



ഇരച്ചുപാഞ്ഞുവരുന്ന തീവണ്ടിപോലെ മഴ
ചറപറാന്ന് പെയ്ത് ഒച്ചയും ബഹളവുമായി
പിന്നെ, വിയര്‍ത്തുകുളിച്ച് തളര്‍ന്നുറങ്ങി
കോട്ടുവായിട്ടു ചുരുണ്ടുറങ്ങുന്ന പൂച്ചയായ്
ഇരുണ്ടമഴയില്‍ നനഞ്ഞുകുളിച്ചു വാഴയിലയുമായ്
വയല്‍വരമ്പിലൂടെ കുനിഞ്ഞൊടിഞ്ഞ് നിഴലായ് ഒരാള്‍
തോടും വരമ്പും ചെളിവെള്ളത്താല്‍ നിറഞ്ഞൊഴുകി
കാറ്റിരമ്പത്തില്‍ കാടിളകി, പേയിളകിയ നായപോലെ
തെങ്ങോലയിലും പ്ലാവിന്‍കൊമ്പിലും വിറങ്ങലിച്ച് കാക്കകള്‍
റോഡുകള്‍ തോടുകള്‍, തോടുകള്‍ പുഴകളായി
പുഴകള്‍ കടലുതേടി കൊമ്പുകോര്‍ത്തു ഇരച്ചുപാഞ്ഞു
കടല്‍ തിരയിളക്കി പതഞ്ഞുപൊങ്ങി ആകാശംമുട്ടെയായ്
കരയിലും കടലിലും കാട്ടിലും മേട്ടിലും മഴ മദംമിളക്കി
കൊമ്പനും സിംഹവും രാജാധിരാജന്മാര്‍ ഭൃത്യരായി
തലയും കുമ്പിട്ടു വാലും ചുരുട്ടി നമ്രശിരസ്‌കരായി
കുടിലിലും കൊട്ടാരത്തിലും ആശ്വാസനിശ്വാസം
ആവേഗംപൂണ്ടു ഭക്തിപാരവശ്യം, പിറുപിറുക്കല്‍
ഇടിവെട്ടി മിന്നല്‍ വാപിളര്‍ന്ന് കാറ്റ് ജീവനെത്തേടി
തവളകള്‍ മീനുകള്‍ ഉല്‍സാഹത്തിമര്‍പ്പില്‍ ആര്‍ത്തലച്ചു
മണ്ണാക്കട്ടയും കരിയിലയും വീണ്ടുമൊന്നായി യാത്രയായ്
കുഞ്ഞുങ്ങള്‍ വാവിട്ടുനിലവിളിച്ചു ചൂടിനായ് മുട്ടിയുരുമ്മി
അമ്മമാര്‍ അന്ധിച്ചുവാപിളര്‍ന്നു കണ്ണുമിഴിച്ചു പ്രതിമപോല്‍
മുത്തശ്ശി നാമജപം തുടങ്ങി, മുത്തച്ഛന്‍ കസേര വിട്ടൊഴിഞ്ഞു
അടുപ്പുകള്‍ നനഞ്ഞുപുകഞ്ഞു, കലത്തില്‍ അരിയായിഅന്നം
എത്രവര്‍ഷങ്ങള്‍ പോയിമറഞ്ഞെന്നാലും മറക്കുമോ 
പോയ വര്‍ഷകാലം, വര്‍ഷമായി പെയ്യും മനസ്സുനിറയെ
ഭൂമിയും വാനവും കുളിച്ചുപുഷ്പിണിയായി വിളങ്ങിടുന്നു
കുളിച്ചുകുറിയിട്ട അംഗനപോല്‍ അഴിച്ചിട്ടമുടിയുമായ്
മിഴിതുറക്കുന്നു ജീവന്‍, മുളപൊട്ടിടുന്നു സസ്യജാലം
വളരുന്നു തളിര്‍ക്കുന്നു ജീവിതം പുതുജന്മമായ്....

ബാക്കിയായത്

എത്ര ശ്രമിച്ചിട്ടും എന്നെ വിടാന്‍ 
എനിക്കാവുന്നില്ല
ഞാന്‍ ഒരു സംഭവംതന്നെ!
സെല്‍ഫിയിലും മുഖപുസ്തകത്തിലും
ഇരിപ്പിലും നടപ്പിലും
എന്നെക്കാള്‍ വലിയവരില്ല?
ഒറ്റയ്ക്കാവുമ്പോള്‍ ഞാനൊരു ഹീറോ
ഇരട്ടയ്ക്ക് ഒരു സഹനടന്‍
അണ്ണാന്‍ കുഞ്ഞും തന്നാലായത്
അങ്ങനെ ഇങ്ങനെ ഒരു ജീവിതം
ക്ഷണിച്ചും ക്ഷീണിച്ചും ദിനചര്യ
സ്വപ്‌നങ്ങള്‍ - ഒരിക്കലും റിലീസാവാത്ത
പടംപോലെ, പൊടിപിടിച്ചും മങ്ങിയും
കട്ടപിടിച്ച ഇരുട്ടിനുമുന്നില്‍ പതറി
മഞ്ഞവെളിച്ചത്തില്‍ കുതറി
ഓളങ്ങളില്ലാത്ത ജലാശയം
പാളംപോലെ നീണ്ടുമെലിഞ്ഞ്
ശ്വാസം നില്‍ക്കുന്നതിനുമുമ്പുള്ള ദീര്‍ഘശ്വാസം
നിന്നെ കാണാന്‍ എന്നെക്കാള്‍ സുന്ദരം
നീളത്തിലും വണ്ണത്തിലും 
കണ്ണഴകിലും നെറ്റിത്തടത്തിലും
നുണക്കുഴിക്കവിളും പൂമുല്ലപ്പല്ലിലും
ചിന്തയിലും ചന്തയിലും നിന്നെ കാണും
ദൂരങ്ങളൊക്കെ റബര്‍ബാന്‍ഡ് പോലെ
ചിലപ്പോള്‍ വലിഞ്ഞും കുറുകിയും
ജീവിതംപോലെത്തന്നെ വലിഞ്ഞുപൊട്ടുന്നത്
കഥ എഴുതണോ കവിത എഴുതണോ
വൃത്തവും അലങ്കാരവും ആവോളം
ഭൂമിപോലെ ഉരുണ്ടത്
കൂട്ടിമുട്ടാത്ത ജീവിതം
ഒന്നില്‍ തുടങ്ങിയാല്‍ കുന്നോളം വളരും
എന്നോളംപോരുമോ നീ, നിന്നോളം ഞാനും
എന്നെക്കാള്‍ നീയും നിന്നെക്കാള്‍ ഞാനും
ബഹുമാനിക്കാതെ വയ്യ, പരസ്പരം
ആരാണ് ആദ്യം, ഇന്ന് ഞാനോ നീയോ
അവയവങ്ങളെ വഹിച്ചുള്ള യാത്ര
യന്ത്രമോ തന്ത്രമോ മന്ത്രമോ
ഞാന്‍ അതല്ലെന്ന് ഇതല്ലെന്ന്
പിന്നെ ഏതാണെന്ന്, ചോദ്യം-ഉത്തരം
സൂര്യനെ കൈകൊണ്ട് തൊടരുതെന്ന്
കൈ പോയാലും കാല്‍ പോയാലും
മുടിയും നഖവും കളഞ്ഞാലും
ബാക്കിയാവുന്നത് ശിഷ്ടമാകുന്നത്
തലപോയാല്‍ ബാക്കിയാവാത്തത്
തലപോയാലും ബാക്കിയാവുന്നത്
ഉത്തരമില്ലാത്ത ചോദ്യമായി
ചോദിക്കരുതാത്ത ചോദ്യം
സൃഷ്ടിയുടെ മൊത്തക്കച്ചവടം
ചില്ലറയായി കിട്ടിയത്, കളയരുത് 
ഉണരാന്‍വേണ്ടിത്തന്നെ ഉറങ്ങും
ഉറങ്ങാതിരിക്കാന്‍ ഉണര്‍ന്നിരിക്കും
നിമിഷങ്ങളൊപ്പം വളര്‍ന്നും
ദിവസങ്ങളൊപ്പം വിളഞ്ഞും
വര്‍ഷങ്ങളൊപ്പം തളര്‍ന്നും
മതിവരാതെ മനമറിയാതെ
വിരിഞ്ഞും കൊഴിഞ്ഞും
വിതച്ചും കൊയ്തും
അനുഭവങ്ങളുടെ അരങ്ങില്‍
തിമര്‍ത്താടിയ നടനം നാടകം
മങ്ങിയ വെളിച്ചത്തില്‍ തിളങ്ങി
അരങ്ങൊഴിഞ്ഞ നാടകശാല
കൊടിയിറങ്ങിയ അമ്പലമുറ്റം
ആളൊഴിഞ്ഞ ഉല്‍സവപ്പറമ്പ്
തലയോട്ടിയില്‍ തലച്ചോര്‍ വിളമ്പി
കണ്‍കുഴിയില്‍ കൃഷ്ണമണിയും
മൂക്കും ചെവിയും വെവ്വേറെ
കയ്യും കാലും രണ്ടുവീതം
വിരലുകള്‍ വലുതുംചെറുതുമായി
ഉടല്‍, കുടലും നെഞ്ചകവുമായി
ലിംഗവും മുലയും ഛേദിച്ച്
മുടിയും നഖങ്ങളും പിഴുതെടുത്ത്
ബാക്കിയായ ആത്മാവിനെ
ആവാഹിച്ച് കുപ്പിയിലാക്കി
ആണിയടിച്ച് മരത്തില്‍ തറച്ച്
എന്നിട്ടും എന്തോ ബാക്കിയായതുപോലെ!!

Monday, February 15, 2016

അദാലത്ത്



ബാങ്കില്‍ അദാലത്താണ് ഇന്ന്
വായ്പ എടുത്തു കയ്പായി മാറി
പോകണം രാവിലെത്തന്നെ ആദ്യമായ്
എഴുതിത്തള്ളുമോ പുറംതള്ളുമോ
മുന്‍പേ തഴയപ്പെട്ടവന്‍ തന്തയാല്‍
പോകാതെ തരമില്ല പോയിനോക്കി
വരികളായി ഉറുമ്പുപോല്‍ മനുഷ്യര്‍
പ്രാരാബ്ധം താണ്ടിയ ചുമലുകള്‍
നീളുന്നു പലിശ്ശക്കണക്കുകള്‍ 
കുട്ടൂപലിശയായി കൂട്ടിക്കിഴിച്ചവ
പേരുവിളിക്കുന്നു യമലോകംപോല്‍
ഞെട്ടുന്നു കുടല്‍, വരളുന്നു വിരലുകള്‍
തിരിയുന്നു ചക്രമായി, ഉരുളുന്നു തല
വിറയാര്‍ന്ന കാലാല്‍ വിചാരണക്കൂട്ടിലായ്
വിരിമാരുകാട്ടിയിരിക്കുന്ന ശകുനിമാര്‍
മുന്നിലായി എന്തൊരാഹഌദചിന്തം മനം
ഇരയെ കിട്ടിയ മൃഗംപോല്‍ വിജൃംഭിതം
ചോദ്യങ്ങള്‍ പലരായി പലതായി വരുന്നു
കാഴ്ചവസ്തുവായി പണയപ്പണ്ഡം...
ഉത്തരങ്ങള്‍ വായിലായി അലിയുന്നു
കേള്‍ക്കുവാന്‍ കൗതുകം ഏതുമില്ലാതെ
വറ്റിയ ഞെരമ്പുകള്‍ പിന്നെയും പിഴിയുന്നു
അവസാനചോരനിറവും കവരുവാന്‍
പണമായി വരേണം പിണമായി വന്നാലും
ഭീഷണി ഏഷണി സ്മാര്‍ത്തവിചാരംപോല്‍
ഭ്രഷ്ട് കല്പിക്കാനൊരുങ്ങുന്നു ഞൊടിയില്‍
കാലുപിടിച്ചും കെഞ്ചിയും ഇരന്നും കരഞ്ഞും
ചില്ലുമേടയിലിരിക്കും വിധികര്‍ത്താക്കള്‍
വട്ടിപ്പലിശക്കാര്‍ ഇതിലും ഭേദമാം, ഭേദ്യമില്ല
പാപിയാം ജന്മംപോല്‍ കടംവാങ്ങിയോന്‍
കോപമേതുമില്ലാതെ കേള്‍ക്കാതെ കേട്ടിരുന്നു
കോടതി, ജപ്തി, ജയിലറകള്‍, തൂക്കുമരം...
അവധിയോ ഉപാധിയോ ഏതുമില്ലാതെ
വിധിക്കുന്നു കാര്‍ക്കശ്യം ദയയേതുമില്ലാതെ
നീളുന്നു വരി പുറത്തായി ഊഴവും കാത്ത്
ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുമായി
അമ്മയും അച്ഛനപ്പൂപ്പനും, കൈക്കുഞ്ഞുമായി
പെങ്ങളും, ഇരിപ്പുറക്കാതെ ആണൊരുത്തന്‍
വീണ്ടും വാങ്ങണം കടം, വായ്പ തിരിച്ചടയ്ക്കാന്‍
കടക്കെണി, മരണക്കെണിപോല്‍ കുഴയ്ക്കുന്നു.




മോഹം

കണ്ടുകണ്ടു കൊതി തീരാനൊരു മുഖം വേണം
പറഞ്ഞുപറഞ്ഞു തീര്‍ക്കാനൊരു കാതുവേണം
കുത്തിക്കുത്തി ചോദ്യശ്ശരങ്ങളെയ്യാനൊരു ശിരസ്സും
നഖങ്ങളാല്‍ പിച്ചാനും മാന്തിയും ശരീരവും

എത്രനോക്കിയാല്‍ തീരും അഗാധമാം ആഴിപോല്‍
നിന്‍മുഖതലം, തിരകളാല്‍ അലതല്ലും മാറിടം
പ്രകൃതിപോല്‍ വിളങ്ങുന്നു, മുഖകാന്തി സ്വപ്‌നമായ്
നമിക്കുന്നു, പൊന്‍കണിപോല്‍ നിന്‍ കാഴ്ചമേളം

വാക്കുകള്‍ പെരുമഴയായി പെയ്യുന്നു, നാവിലായ്
എത്രനേരമായി, കനമായി നിറയുന്നു ശബ്ധധാരയായ്
പെയ്‌തൊഴിഞ്ഞാലും പിന്നെയും പെയ്യുന്നു മരംപോല്‍
നിന്നെ കേള്‍ക്കാന്‍, നിന്നില്‍ നിറയാന്‍ ജലമായ് 

ചോദ്യങ്ങളായിരം ഇരവിലും പകലിലും കാതിലായ്
മുണ്ഡനം ചെയ്യുന്നു ചോദ്യമൂര്‍ച്ചയാല്‍ ചോരയില്‍
ക്രുദ്ധം രോഷം അമര്‍ഷം വികാരങ്ങളേതുമില്ലാതെ
ഉത്തരങ്ങള്‍ ശരങ്ങളായി പെയ്യുക ആഴങ്ങളില്‍

നഖക്ഷതപ്പാടുകള്‍ കരിമേഘശകലം നിറങ്ങളില്‍
അടയാളമായി അടരുന്നു ഓര്‍മകള്‍ കല്ലറയില്‍
ബാക്കിയാക്കുക ജീവിതശേഷിപ്പിന്‍ മുദ്രകള്‍ 
ലാവണം കാക്കുവാന്‍ കാവലായ് കരുത്തായി

ഭൂമിയോ തിരിയുന്നു ലോകമോ ചലിക്കുന്നു
തോരണം തൂക്കിയപോല്‍ ജീവിതം ആടുന്നു
പാടുന്നു പൈങ്കിളി, ഏറ്റുപാടുന്നു മര്‍ത്ത്യരും
പോവാതിരിക്കാനാവില്ല വിളി കേള്‍ക്കമാത്രേ...

നികത്തുവാനാവില്ല വിടവുകള്‍ ചിലര്‍ ഒഴിയവേ
നികത്തപ്പെടും ഒഴിവുകള്‍ ചിലര്‍ വലിയവേ
തീര്‍ക്കണം ഒരിക്കലും നികത്താത്ത ഇടങ്ങള്‍
ജന്മദേഹമായി ആറടിയെങ്കിലും ഹൃത്തടത്തില്‍!





Tuesday, February 2, 2016

അഗ്നി


പെണ്‍ശരീരമേ നിന്നിലൊഴുകുന്നു
മണ്ണെണ്ണരുചികള്‍, നിന്നെ അയവിറക്കാന്‍
നക്കിയെടുത്ത അഗ്നിച്ചിറകുകളില്‍ 
പറന്നുപോയത് നിന്റെ ആത്മാവിന്റെ 
നിലച്ച മൗനവും നിലയ്ക്കാത്ത രോദനവും

പുരുഷാരവം പേറിവന്നു നിന്‍ഉടല്‍ 
ചുടലയില്‍ കത്തുന്നു ശവശരീരം 
പ്രേതമായിത്തീരുന്നു പിന്നെയായ്
നിന്നെ തനിച്ചാക്കി മടങ്ങുന്നു പാതിയില്‍ 
ചാരമായി ശൂന്യമായ് ഓര്‍മ്മയായ്

ടാങ്കറുകളില്‍ കടത്തി തീവെള്ളമായി ഗ്യാസ്
പൊട്ടിച്ചിതറി ജനവാസകേന്ദ്രത്തില്‍
പടരുന്നു അഗ്നിജ്വാല ആകാശവേഗത്തില്‍
എരിയുന്നു വീടുകള്‍ കാടുകള്‍ വീഥികള്‍
അപഹരിക്കുന്നു ജീവന്‍ നിര്‍ദയയാല്‍

അഗ്നിയില്‍ സ്ഫുടംചെയ്തു മന്ദ്രധ്വനികല്‍
വേവുന്നു ആത്മാവിന്‍ ജീവന്‍മുക്തി
തമസ്സിനെ കരിക്കുവാന്‍ കൊളുത്തുന്നു തീ
കത്തുന്നു, സ്ഫുരിക്കുന്നു പ്രകാശധാര
വെളിച്ചമായി തെളിച്ചമായ് സൂര്യപ്രഭ

ഒരിക്കലും അണയാത്ത തീയായ് സൂര്യന്‍
അടുക്കുവാനാകില്ല, അറിയുവാനാകില്ല
അടുക്കരുത് അറിയരുത് അണയാത്ത സത്യം
സ്വയം ജ്വലിച്ച് സുര്യനായ് തീരുക
മറ്റൊരു സൂര്യനെ കെടുത്തുവാനാകില്ല.

വേവുന്നു വിശക്കുന്ന വയറിനായ് അടുപ്പില്‍
തിളയ്ക്കുന്നു ചോറിന്‍മണം ആവിയില്‍
ഉറ്റുനോക്കുന്നു കണ്ണുകള്‍ ആര്‍ദ്രമായ്
വരണ്ട ചുണ്ടുകള്‍ നനയ്ക്കുന്നു നാവിനാല്‍
കൈക്കുമ്പിളില്‍ മോന്തുന്നു പാനപാത്രം.

ശത്രുവായ് മിത്രമായ് അഗ്നിയും ജലവും
കെടുത്തില്ല, കൊളുത്തില്ല അഗ്നിയെ
സൂര്യാതപം ഏല്‍ക്കിലും തോല്‍ക്കില്ല
നീരാവിയായി പോയിടും മഴയായി പെയ്തിടും
ജീവനെ കാക്കും സൃഷ്ടിസ്ഥിതികാരവര്‍






ചിരി

ആവശ്യമില്ലാതെ കയറിവരും
പൊട്ടിച്ചിരിപ്പിക്കും വേദനവരെ
മൗനപ്രാര്‍ത്ഥനയില്‍ പൊട്ടിച്ചിതറിയ
നില്‍ക്കാത്ത ചിരിയില്‍ വീണുടഞ്ഞത്
ബഞ്ചിനുമേല്‍ കയറ്റിനിര്‍ത്തിയും
കൈവെള്ളയില്‍ ചൂരലിനാല്‍ കുറിയിട്ടതും
ചിരിയെ തോല്‍പ്പിക്കാന്‍ ചിരിച്ചവനെ
കുനിച്ചുനിര്‍ത്തി കയ്ത്തരിപ്പ് തീര്‍ത്തു
ചിരിക്കു മറുചിരിക്കായി കാത്തതും
കരിമുഖം തിരിച്ചു കടിച്ചുപിടിച്ചുനടന്നതും
ഒരു ചിരിയില്‍ അലിയുന്നു മനം
പെയ്യുന്നു മാനം അലിവായി ഭൂമിയില്‍
ചിരിക്കാന്‍ മറന്ന കാലവും കോലവും
തിരിഞ്ഞുകുത്തുന്നു; പല്ലിളിക്കുന്നു
ബന്ധങ്ങളെ കോര്‍ത്ത മരുന്നുതിരിപോല്‍
ചിരിക്കുക മനംനിറയെ എല്ലാ മുഖത്തിലും
പുഞ്ചിരിയായ് വിടരും പനിനീര്‍പ്പൂവായ്
ചിത്രശലഭംപോല്‍ മന്ദഹാസം പൊഴിച്ച്
പരിഹാസമാം ചിരി ഹൃദയത്തെ മുറിച്ച്
അട്ടഹസിക്കും വിജയശ്രീലാളിതനായ്


Tuesday, January 5, 2016

ബ്രഹ്മാത്മം

പ്രായമാകുന്ന ശരീരമാണ് ഞാന്‍
പ്രായമാകാത്ത മനസ്സാണ് ഞാന്‍
മിനുക്കിമിനുക്കി കിടത്തും
വെള്ളത്തുണിയില്‍ പൊതിയും
മണ്ണിനടിയില്‍ പുഴുക്കളാല്‍ തിന്നും
വിറകിനുള്ളില്‍ തീനാമ്പുകള്‍ വിഴുങ്ങും
ഞാന്‍ ആകുന്നു, ആയിരുന്നു, ആകും
സമയത്തിനുള്ളില്‍ ഒതുങ്ങുന്നത് ശരീരം
സമയബന്ധങ്ങള്‍ക്കുപരിയാം ആത്മാവ്
കാണുന്നതിന്റെ കാരണവന്‍ ഞാനല്ല
ചിന്തകളുടെ പിറവി ആദിയില്‍നിന്ന്
കഴിഞ്ഞ ജന്മങ്ങളിലെ തുടര്‍ച്ചയായ്
വസ്ത്രം മാറുന്നതുപോല്‍ ശരീരം
വസ്ത്രത്തിനുള്ളിലെ ശരീരമായ് ആത്മ
ആത്മാവിന്റെ ആയുസ്സ് അനാദിയായ്
ആയുസിലെണ്ണിയൊടുങ്ങുന്ന ശരീരം
തലമുറകളുടെ ചങ്ങലക്കണ്ണിയായ്
ആവര്‍ത്തനങ്ങളുടെ ആകെയായ ബോധം
ബ്രഹ്മന്‍ ആത്മാവില്‍ പ്രദാനം ചെയ്യുന്നു
ആത്മന്‍ ശരീരത്തില്‍ വസിക്കുന്നു
ഞാനായ ശരീരം ജഡമായിത്തീരും
ജീവനായ ആത്മന്‍ ബ്രഹ്മത്തില്‍ ചേരും

Saturday, January 2, 2016

അക്ഷരഖനി

എഴുതാതിരിക്കുവാനാവില്ല
എഴുതുന്നു മനസ്സിലായ്
പിറുപിറുക്കുന്നു ദേഹം
പറപറായെന്ന് മന്ത്രിക്കുന്നു
ജനിച്ചനാള്‍മുതല്‍ ചലിക്കുന്ന
നാവിനാല്‍ ഉച്ചരിക്കുന്നു വാക്കുകള്‍
വാക്കുകള്‍ പെരുകുന്നു
പാമ്പുപോല്‍ പുളയുന്നു
കണ്ടതും കേട്ടതും കൊതിച്ചതും
നേരിന്റെ നേരിനെ തിരയുന്നു മര്‍ത്ത്യന്‍
എഴുത്താണിപോല്‍ ദൃഢമായ ചിത്തം
ഓലയില്‍ വരഞ്ഞക്ഷരക്കൂട്ടങ്ങള്‍
കടലാസിലായ് വര്‍ണ്ണങ്ങളില്‍
കമ്പ്യൂട്ടറിന്‍ മായാജാലപ്രകാശത്തില്‍
നിഴലും വെളിച്ചവുമായി ചിത്രങ്ങളായ്
അക്ഷരം അക്ഷയപാത്രമായി
ജലസംഭരണിപോല്‍ യന്ത്രസമുച്ചയത്തില്‍
കുത്തിക്കുറിക്കേണ്ട, തെറ്റുതിരുത്തേണ്ട
എല്ലാം മായയില്‍ മായുന്നു, തെളിയുന്നു
എത്ര സുഭഗം ഈ അക്ഷരജാലം
എത്ര സുഭിക്ഷം അക്ഷരതേന്‍കനി
മനസ്സിന്നഗാധതയില്‍ വറ്റിവരളുന്നു
അക്ഷരദാഹം ഏറിക്കയറുന്നു
ഉറക്കത്തും ഉണര്‍വിലും തപംപോല്‍
മന്ത്രധ്വനിപോല്‍ സ്ഫുരിക്കുന്നു
അമ്പത്തിയാറക്ഷരമാലകള്‍ കോര്‍ക്കും
പുഷ്പാര്‍ച്ചനപോല്‍ അര്‍പ്പിക്കുന്നു
നേര്‍ച്ചയായ് നിവേദ്യമായ്
ഹൃദയപുളകം ഹര്‍ഷോന്മാദം
കതിരായി വിളയും പുസ്തകസഞ്ചയം
കനകംപോല്‍ വിളങ്ങും നിലവറകളില്‍
തുറക്കാതിരുന്നാല്‍ കാണാതിരുന്നാല്‍
അതിലുള്ള ലോകം കാണാതെപോകും
ജന്മാന്തരങ്ങള്‍ കൊഴിഞ്ഞെന്നാകിലും
അക്ഷരവെളിച്ചം അണയില്ലകാലേ
ശബ്ദങ്ങള്‍ വാക്കുകള്‍ പദവിന്യാസരീതികള്‍
കാലത്തെ അതിജീവിച്ചിരഞ്ജീവിയായ്
മറവികള്‍ ഓര്‍മയായ് പൂക്കുന്നതുപോല്‍
എഴുത്തുകള്‍ പുറ്റുപോല്‍ മുളയ്ക്കുന്നു
സ്വര്‍ണവും വജ്രവും എത്രയെന്നാലും
പോരില്ല അക്ഷരഖനിയാം അക്ഷയനിധി
മനുഷ്യജന്മമേ നീയെത്ര ധന്യം
ദൈവദാസന്മാര്‍ നിങ്ങള്‍ അതിശക്തരല്ലോ
അറിയാതെ പോയിടും ജന്മംവൃഥാ
പാടില്ല പാരിതില്‍ ശൂന്യമാക്കീടുവാന്‍
വെറുതെയിരുന്നാല്‍ കാലിടറീടും
സമ്യക്കായി വിളക്കിച്ചേര്‍ക്കുക പുണ്യജന്മം.