Monday, January 28, 2013

പ്രേമാര്‍ദ്രം

എത്രമേല്‍ പ്രേമാര്‍ദ്രം ഈ വരികള്‍....

മനസ്സില്‍ എന്നും പൂക്കാലം സൂക്ഷിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? വസന്തം വിരിയിച്ച പൂക്കാലത്തില്‍ നവ്യമായ പ്രേമം കവിഞ്ഞൊഴുകുന്ന ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും, പരിശുദ്ധമായ പ്രണയഗാനം പോലെ ഒരു നീരുറവ. 
സ്വപ്‌നങ്ങളാലും മോഹങ്ങളാലും തിങ്ങിവിങ്ങി പൊട്ടിപ്പുറപ്പെടാന്‍ പാകത്തില്‍..ആരെയോ കാത്തിരിക്കുന്ന വിരഹിണിയായ കന്യകയുടെ മനോമുകുരത്തില്‍ നിന്നും അടര്‍ന്നുവീഴുന്ന മുത്തുമണികള്‍ പോലെ തരളിതമായ വരികള്‍.
പ്രണയം ഒഴുകുന്നതു മനസ്സില്‍ നിന്നും മനസ്സിലേക്കാണ്. അതിനു രണ്ടുമനസ്സുകളെ ബന്ധിപ്പിക്കുന്ന സ്പന്ദന ആവേഗങ്ങളെ തിരിച്ചറിയാന്‍ കഴിയും. 
വാക്കുകളിലോ പേനത്തുമ്പില്‍ നിന്നും ഊര്‍ന്നുവീഴുന്ന മഷിയടയാളങ്ങള്‍ തീര്‍ക്കുന്ന അക്ഷരവരികളിലോ ഒതുങ്ങുന്നതല്ല ഹൃദയാന്തര്‍ഭാഗത്തുനിന്നും ഉറവയൊലിച്ചൊഴുകിവരുന്ന മധുരഗീതകം. ആ മനോഹരമായ പ്രേമവല്ലരി. 
ആര്‍ക്കാണ് ഇത്രയും ദൃഢമായ മന:സ്ഥൈര്യം. നിഷ്‌ക്കപടവും നിസ്വാര്‍ത്വവുമായ ഹൃദയത്തിനുടമകള്‍ക്കുമാത്രമേ ഇത്രയും ആര്‍ദ്രമായി നിശ്ശബ്ദരാഗം പോലെ ഊഷ്മളമായി തന്റെ പ്രിയതമനേ കാതോര്‍ക്കാന്‍ പറ്റുകയുള്ളൂ. ഒരാള്‍ക്ക് സ്വന്തമായി മാറ്റിവയ്ക്കപ്പെട്ട മധുരകനിയുടെ മൂല്യമാണ് ആ നിമിഷത്തിന്. 
നൂറായിരം പേര്‍ക്ക് വിളമ്പുന്ന സദ്യയെക്കാള്‍ രുചികരമാകും ഒരാള്‍ക്ക് മാത്രമായി വിളമ്പുന്ന പഴങ്കഞ്ഞിയുടെ രുചിക്ക്. 
പൂവുകള്‍ വാടുന്നതിനുമുമ്പായി തുമ്പിയും ചിത്രശലഭങ്ങളും മതിവരുവോളം മനം നിറയുവോളം തേന്‍ നുകരുന്നതിനുമുമ്പായി ഒരു പൂക്കാലം മുഴുവനായും മറ്റാര്‍ക്കും കാണുന്നതിനോ തൊടുന്നതിനോ പോലും സമ്മതിക്കാതെ ഒരാള്‍ക്ക് മാത്രം അധികാരപ്പെടുത്തിയ നിധിപോലെ. 
നിന്റെ മാത്രം, നിനക്കായ്, കാത്തിരിക്കുന്നു. പ്രേമഗായകാ നീ വരിക. പ്രേമഗായികയുടെ നിറഞ്ഞുതുളുമ്പിയ അനുരാഗമഴയില്‍ കുളിച്ചു നിര്‍വൃതിയടയുക.

No comments:

Post a Comment