Friday, January 25, 2013

മരണാവശേഷം

മനുഷ്യന്‍ ആദ്യന്തികമായി തന്റെ സ്വന്തം അസ്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുവാനാണ് ശ്രമിക്കുന്നത്. ജീവിച്ചിരിക്കുക എന്നത് പ്രാഥമികമായ ഒരാവശ്യമാത്രമായി തീര്‍ന്നിരിക്കുന്നു. 
ജീവിച്ചിരിക്കുന്നവരും മരിച്ചവരും. സത്യത്തില്‍ ഈ രണ്ടുവര്‍ഗങ്ങളേ സമൂഹത്തില്‍ ഉള്ളൂ. 
ആര്‍ക്കും സ്വന്തം മരണത്തെ സങ്കല്പിക്കാന്‍ പോലുമാവില്ല. അതിന് ശ്രമിക്കാറുമില്ല എന്നതാണ് സത്യം. മരിക്കും എന്ന ഉറപ്പുള്ള അവസ്ഥയില്‍പോലും അങ്ങനെ സംഭവിക്കില്ല എന്ന ഒരു ഉറപ്പ് മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് മന്ത്രിച്ചുകൊണ്ടിരിക്കും. 
ഭൂമിയില്‍, പ്രകൃതിയുടെ ഭാഗമായി ഈ നിമിഷത്തിലും ഇന്നിലും ഈ കാലത്തിലും ജീവിക്കുക. അത് മാത്രമാണ് ഇപ്പോഴെത്തെ ആശ. അതിനുശേഷം പ്രളയമായാലും പ്രശ്‌നമില്ല. 
സഹജീവികളുടെ മരണത്തില്‍ എത്രമേല്‍ ദു:ഖം അനുഭവിക്കാന്‍ സാധിക്കും എന്നുള്ളതിന് ഒരു അളവുകോല്‍ നിലവിലില്ലാത്തത് കണ്ടുപിടുത്തങ്ങളുടെ പരമ്പരയ്ക്ക് ഒരു പോരായ്മ തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ അപരന്റെ മരണത്തില്‍ അഗാധമായ ഞെട്ടലും വിറയലും രേഖപ്പെടുത്തുന്നവന്റെ തോത് ഒന്ന് അളന്നുനോക്കാന്‍ സാധിക്കുമായിരുന്നു. 
മനസ്സില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ ഒരു കനലായി എരിഞ്ഞികൊണ്ടിരിക്കുന്നു. ശവക്കുഴിയിലേക്ക് ഒന്നിച്ചു ദഹിപ്പിക്കാന്‍ കൂട്ടിയിട്ട ശരീരങ്ങളെപ്പോലെ. മരിച്ചവര്‍ ഒഴിഞ്ഞുപോയിട്ടും അവരുടെ ഓര്‍മ്മകള്‍ വേട്ടയാടുന്നു. ഓര്‍മ്മ തപ്പിത്തടഞ്ഞും ചില ഓര്‍മ്മകള്‍ നല്‍കുന്ന നിരാശയും മറ്റുചിലവ, നഷ്ടപ്പെട്ട നല്ല കാലത്തിന്റെ ഗന്ധവും രുചിയും അറിയിച്ചും കടന്നുപോകുന്നു. ഓര്‍മ്മകള്‍ക്ക് ഇടിമിന്നലിന്റെ വെള്ളിവെളിച്ചം നല്‍കുന്ന മരണം, ജീവനുള്ളവരുടെ സാന്നിദ്ധ്യം നല്‍കുന്ന ഇടപെടലിനെക്കാള്‍ ഭയാനകരമായ ഒരു പ്രഹേളികയായി മാറുകയും ചെയ്യുന്നു. മരണം എത്രവേഗത്തിലാണ് ഒരാളുടെ നാമത്തെയും നാമവിശേഷണത്തെയും ഇല്ലാതാക്കുന്നത്. ജീവന്റെ അസാന്നിദ്ധ്യത്തില്‍ ഒരാള്‍ ജഡമായും, ബോഡിയായും, മൃതദേഹമായും പ്രേതമായും അവസാനം ശവമായും മാറപ്പെടുന്നു. പിന്നീട് അവനോ, അവളോ അയാളോ ബാക്കിയാവുന്നില്ല!
അപരന്റെ മരണം/തീര്‍ത്തും അപരിചിതരായവരുടെ മരണം, ഒരിക്കലും യാതൊരു ഭാവഭേദവും സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്നതിന്റെ പൊരുള്‍ ഒരു അസ്വസ്തമായ കാര്‍മേഘം കണക്കെ മനസ്സില്‍ മൂടിക്കെട്ടിനില്‍ക്കും. തന്റെ ശരീരത്തിന്റെ ജീവാവസ്ഥ മറ്റൊരാളിന്റെ ശരീരത്തിന്റെ മൃതാവസ്ഥയില്‍ നിന്നും വ്യത്യസ്തമായും ഉയര്‍ന്നും നില്‍ക്കുന്നു. പരാജിതന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു ജേതാവിന്റെ ഭാവവും മരിച്ചവനെക്കാള്‍ ഊര്‍ജ്ജവും വേഗതിയും ആ സമയത്ത് കൈവരികയും ചെയ്യും.
ഏതുവിധത്തിലും എവിടെ ആയാലും സുഖമായി ജീവിച്ചിരിക്കുക എന്ന ലഘുവായ സൂത്രവാക്യത്തില്‍ എത്തിനില്‍ക്കുന്ന മനുഷ്യാവസ്ഥ. ഈ നിമിഷം എത്രയും ഭംഗിയായി, ദു:ഖമോ കഷ്ടതയോ സഹിക്കാതെ തൃപ്തിയടയുക. നാളെയെക്കുറിച്ച് വ്യാകുലപ്പെടാന്‍ സമയമോ മനസ്സോ അനുവദിക്കുന്നില്ല. ഇന്നലെത്തെ ജീവിതത്തെയും പാടെ മറന്നുകളയുന്നു. സ്വന്തം ജീവിതം നാളെയും നില്‍ക്കണമെന്നും സുഖപ്രദമായിരിക്കണമെന്നുമുള്ള ചിന്തയില്ല. ഇന്നത്തെ സുഖത്തില്‍ ലയിച്ച് നാളെയിലെ ദുരന്തം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 

No comments:

Post a Comment